ബംഗളൂരു: ക്ഷേത്ര ഭൂമി കയ്യേറി നിർമ്മിച്ച മലാലി മസ്ജിദിൽ സർവ്വേയ്ക്ക് അനുമതി നൽകി കർണാടക കോടതി. സർവ്വേ നടത്തണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് നൽകിയ ഹർജിയിലാണ് അനുകൂല വിധി. സർവ്വേ നടപടിയെ എതിർത്ത് മലാലി മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി കോടതി തള്ളി.
മംഗളൂരു അഡീഷണൽ സിവിൽ കോടതിയാണ് സർവ്വേ നടത്താൻ അനുമതി നൽകിയത്. ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്നും, മസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലം ഹിന്ദു വിഭാഗത്തിന്റെയാണെന്നും ചൂണ്ടിക്കാട്ടിയാണ് വിശ്വഹിന്ദു പരിഷത്ത് കോടതിയെ സമീപിച്ചത്. മസ്ജിദിനുള്ളിൽ ക്ഷേത്രത്തിന് സമാനമായ രീതിയിലുള്ള നിർമ്മിതിയുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി ജ്ഞാൻവാപി മസ്ജിദിൽ നടത്തിയതിന് സമാനമായ രീതിയിൽ സർവ്വേ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വാദങ്ങൾ അംഗീകരിച്ചായിരുന്നു കോടതിയുടെ അനുകൂല വിധി.
അതേസമയം വിശ്വ ഹിന്ദു പരിഷത്തിന്റെ വാദങ്ങൾ തെറ്റാണെന്നും, സർവ്വേയ്ക്കായി അനുമതി നൽകരുതെന്നും മസ്ജിദ് കമ്മിറ്റി കോടതിയിൽ വ്യക്തമാക്കി. മസ്ജിദ് നിലനിൽക്കുന്ന സ്ഥലം വഖഫ് ബോർഡിന്റെയാണ്. ഇത്തരം ഹർജിയിൽ വിധി പറയാൻ സിവിൽ കോടതിയ്ക്ക് അനുവാദമില്ലെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.
സർവ്വേ നടപടികൾക്ക് സുരക്ഷയൊരുക്കാൻ പോലീസിന് കോടതി നിർദ്ദേശം നൽകി. ക്രമസമാധാന പാലനത്തിനായി അസിസ്റ്റന്റ് കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ തല സുരക്ഷയാകണം ഒരുക്കേണ്ടതെന്നാണ് നിർദ്ദേശം.
Comments