കൊച്ചി: എറണാകുളം തോപ്പുംപടിയിൽ ബസിടിച്ച് വഴി യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ പിടിയിൽ. കാക്കനാട് സ്വദേശി അനസാണ് പിടിയിലായത്. ഒരു മാസത്തിലേറെയായി ഇയാൾ ഒളിവിലായിരുന്നു.
കഴിഞ്ഞ മാസം എട്ടിനാണ് വഴിയരികിലൂടെ നടന്ന് പോകവേ ലോറൻസ് എന്നയാളെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയത്. ശേഷം ബസ് നിർത്താതെ പോവുകയായിരുന്നു. ലോറൻസ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകടത്തിന് പിന്നാലെ സ്വകാര്യ ബസ് ഡ്രൈവറായ അനസ് ഒളിവിൽ പോവുകയായിരുന്നു. ഇതിന് സഹായം ചെയ്ത് നൽകിയ തൃക്കാക്കര സ്വദേശി അജാസ്, റഫ്സൽ, നവാസ് എന്നിവരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് അന്വേഷണ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇയാൾ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണെന്ന് വ്യക്തമായത്.
അജാസിന്റെ കാറിൽ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളിൽ ഉപയോഗിക്കുന്ന ‘കേരള സ്റ്റേറ്റ് 12’ എന്ന് എഴുതിയ ചുവപ്പ് നിറത്തിലുള്ള രണ്ട് നമ്പർ പ്ലേറ്റുകൾ കണ്ടെത്തി.നിരവധി ബാങ്ക് പാസ് ബുക്കുകളും ഇയാളിൽ നിന്ന് പോലീസ് പിടികൂടി. അജാസിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ക്രിമിനൽ കേസുണ്ടെന്നും പോലീസ് പറഞ്ഞു. ഔദ്യോഗിക വാഹനങ്ങളിൽ ഉപയോഗിക്കുന്ന നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഇയാൾ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Comments