ടോക്കിയോ: പസഫിക്കിൽ ക്വാഡ് സഖ്യത്തിന്റെ വാർഷിക നാവികാഭ്യാസം ആരംഭിച്ചു. മലബാർ പരിശീലനം എന്ന് പേരെടുത്ത അമേരിക്ക-ഇന്ത്യ സംയുക്ത നാവികാഭ്യാസമാണ് ജപ്പാനും ഓസ്ട്രേലിയയും പങ്കുചേർന്നതോടെ ലോകത്തിലെ ഏറ്റവും വിശാലമായ സംയുക്ത സൈനിക പരിശീലനമായി മാറിയിരിക്കുന്നത്. ഇന്ന് മുതൽ ആരംഭിച്ചിരിക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ജപ്പാന്റെ യോകോസുകാ തുറമുഖത്ത് നങ്കൂരമിട്ട ജെഎസ് ഹ്യൂഗ എന്ന വിമാന വാഹിനിയിൽ നടന്നു.
ഇന്ത്യൻ നാവികസംഘത്തെ നയിക്കുന്നത് റയർ അഡ്മിറൽ സഞ്ജയ് ഭല്ലയാണ്. ഇന്ത്യയുടെ കിഴക്കൻ നാവിക കമാന്റിന്റെ ഫ്ലാഗ് ഓഫീസർ ചുമതല വഹിക്കുന്ന ഭല്ല ഐഎൻഎസ് ശിവാലിക്, ഐഎൻഎസ് കാമോർത്ത എന്നീ യുദ്ധകപ്പലുകളുമായിട്ടാണ് മലബാർ നാവികാഭ്യാസം 2022ൽ അണിചേർന്നിരിക്കുന്നത്.
ജപ്പാന്റെ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ യുവാസാ ഹിദേകി, അമേരിക്കയുടെ വൈസ് അഡിമിറൽ കാൾ തോമസ്, ഓസ്ട്രേലിയയുടെ നാവിക സേനാ മേധാവി റയർ അഡ്മിറൽ ജൊനാഥൻ ഏർലി എന്നിവരാണ് മൂന്ന് രാജ്യങ്ങളുടെ നാവികപ്പടയെ നയിക്കുന്നത്.
1992ലാണ് ഇന്ത്യയും അമേരിക്കയും സംയുക്തമായുള്ള നാവിക പരിശീലനം ആരംഭിച്ചത്. 2015ൽ ജപ്പാനും 2020 മുതൽ ഓസ്ട്രേലി യയും പസഫിക്, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ എന്നീ മേഖലകളിലായി ഒരോ വർഷവും പങ്കെടുക്കു കയാണ്. കൊറോണ കാലഘട്ടത്തിലെ രണ്ടു വർഷം ഒഴിച്ചാൽ തുടർച്ചയായി നടക്കുന്ന ലോകത്തിലെ ഏറ്റവും വിപുലമായ നാവികാഭ്യാസമാണ് മലബാർ പരിശീലനം.
ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ കഴിഞ്ഞ ദിവസം ജപ്പാന്റെ പ്രശസ്തമായ നാവികപടയുടെ 70-ാം സ്ഥാപന ദിനാഘോഷത്തിൽ അതിഥിയായി പങ്കെടുത്തിരുന്നു. തുടർന്ന് ക്വാഡ് സഖ്യത്തിലെ നാവികസേനാ മേധാവികൾ ടോക്കിയോവിൽ ഒത്തുചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി.
Comments