കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ നിൽക്കെ പ്രതിയ്ക്ക് ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്.
എംഎൽഎ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് ആവശ്യം. നേരത്തെ ഹർജി പരിഗണിച്ച കോടതി, എല്ലാ ദിവസവും അന്വേഷണ ഉദ്യേഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇടക്കാല ഉത്തരവിൽ നിർദ്ദേശം നൽകിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നത്
ബലാത്സംഗക്കേസിലെ പരാതികാരിയെ മർദിച്ചെന്ന കേസിലും എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അഭിഭാഷകന്റെ ഓഫീസിൽ വെച്ച് മർദ്ദിച്ചുവെന്ന കേസിൽ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
സെപ്തംംബർ 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നൽകിയത്.മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.
Comments