ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന സൈന്യത്തെ വിന്യസിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യം പ്രവർത്തന ക്ഷമമായിരിക്കണമെന്ന് നിർദേശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പ്രയാസമേറിയ സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തരായിരിക്കണമെന്നും എന്തും നേരിടാൻ സേന സന്നദ്ധമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിലും അതിന്റെ നേതൃത്വത്തിലും മന്ത്രി പൂർണ്ണ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
ആർമി കമാൻഡർമാരുടെ അഞ്ച് ദിവസ കോൺഫറൻസിൽ സംസാരിക്കവേയാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. ജനറൽ മനോജ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സമ്മേളനത്തിൽ ചൈനയുടെയും പാകിസ്താന്റെയും അതിർത്തികളിലെ പ്രവർത്തന സാഹചര്യം, യുദ്ധ സന്നദ്ധത, അടിസ്ഥാന സൗകര്യ വികസനം, സ്വദേശിവൽക്കരണം, മാനവ വിഭവശേഷി നിർവഹണം എന്നിവയിലൂടെയുള്ള നവീകരണ പദ്ധതികളുടെ സമഗ്രമായ അവലോകനം നടത്തും.
സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ, വ്യോമ-നാവികസേനാ മേധാവികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യ-ചൈനയുമായുള്ള ബന്ധങ്ങൾ, ദേശീയ സുരക്ഷയ്ക്കുള്ള സാങ്കേതിക വെല്ലുവിളികൾ എന്നീ വിഷയങ്ങളിൽ നയതന്ത്രജ്ഞർ സംസാരിക്കും.
Comments