തിരുവനന്തപുരം: സ്വജനപക്ഷപാതിത്വവും അഴിമതിയും നടത്തിയ തിരുവനന്തപുരം മേയറെ പോലീസ് അതിക്രമങ്ങൾ കൊണ്ട് രക്ഷിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മർദ്ദനമുറകൾ കൊണ്ട് അഴിമതി മൂടിവെക്കാനാവില്ലെന്ന് സർക്കാർ മനസിലാക്കണമെന്നും യുവമോർച്ച തിരുവനന്തപുരം കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
മേയർ രാജിവെക്കും വരെ ബിജെപി സമരം തുടരും. കത്തയച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അടുത്തേക്കാണ് മേയർ പോയത്. പന്ത് പിണറായി വിജയന്റെ കോർട്ടിലാണ്. മേയറോട് രാജിവെക്കാൻ അദ്ദേഹം ഉപദേശിക്കണം. സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ കത്തയച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. അഴിമതിയുടെ രാജാവാണ് പിണറായി വിജയൻ. അതുകൊണ്ടാണ് ചെറുപ്പക്കാരിയായ മേയർ പോലും അഴിമതിക്കാരിയാവുന്നത്. കള്ളക്കടത്തും സ്വർണ്ണക്കടത്തും നടത്തുന്ന മുഖ്യമന്ത്രി ഇന്ത്യയിൽ വേറെ എവിടെയുമില്ല. പട്ടികജാതിക്കാർക്കുള്ള ഫണ്ട് വരെ അടിച്ചുമാറ്റിയ കോർപ്പറേഷൻ രാജ്യത്ത് എവിടെയുമില്ല. തെരുവ് പട്ടികളെ വന്ധീകരിക്കുന്നതിന്റെ പേരിലുള്ള ഫണ്ട് പോലും അടിച്ചുമാറ്റിയ മേയറാണ് തിരുവനന്തപുരത്തുള്ളത്.
എല്ലാ പദ്ധതിയിലും കൊള്ളയാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ആയിരക്കണക്കിന് പുറംവാതിൽ നിയമനങ്ങളാണ് തിരുവനന്തപുരം ഉൾപ്പെടെ എല്ലാ നഗരസഭകളിലും നടക്കുന്നത്. ഇതിനെതിരെ സംസ്ഥാനം മുഴുവൻ ബിജെപി സമരം വ്യാപിപ്പിക്കുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.രാസവസ്തുക്കൾ ഉപയോഗിച്ചാണ് പോലീസ് സമരക്കാരെ നേരിടുന്നത്. ഇത്രയും നിന്ദ്യമായ രീതിയിൽ ഇതുവരെ ഒരു സമരത്തിന് നേരെയും പോലീസ് നടപടിയുണ്ടായിട്ടില്ല. സമാധാനപരമായി യുവമോർച്ച നടത്തിയ മാർച്ചിന് നേരെ ഉഗ്രശക്തിയുള്ള ഗ്രനേഡുകളാണ് പോലീസ് പ്രയോഗിച്ചത്.
മാദ്ധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും വരെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയ കണ്ണീർവാതക പ്രയോഗമാണ് നടന്നത്. പോലീസ് അതിക്രമത്തിന് മുമ്പിൽ ബിജെപി മുട്ടുമടക്കില്ല. വരും ദിവസങ്ങളിൽ ബിജെപി സമരം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ സി.ശിവൻകുട്ടി, പി.രഘുനാഥ്, ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ്, യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ബിഎൽ അജേഷ്, ജില്ലാ അദ്ധ്യക്ഷൻ ആർ സജിത്ത് എന്നിവരും മാർച്ചിന്റെ ഉദ്ഘാടന വേളയിൽ സംസാരിച്ചു.
Comments