ന്യൂഡൽഹി : ആധാർ നിയമങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ. രജിസ്റ്റർ ചെയ്ത് പത്ത് വർഷം ആയാൽ അനുബന്ധ രേഖകൾ പുതുക്കി നൽകണമെന്നാണ് പുതിയ നിർദ്ദേശം. ആധാർ ചട്ടങ്ങളിൽ മാറ്റം വരുത്തിയാണ് പുതിയ ഭേദഗതി കൊണ്ട് വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പത്ത് വർഷം ആയാൽ മേൽവിലാസം , തിരിച്ചറിയൽ രേഖകൾ എന്നിവ സമർപ്പിച്ചാണ് വിവരങ്ങൾ പുതുക്കേണ്ടത്.
മൈ ആധാർ പോർട്ടൽ വഴി വിവരങ്ങൾ ഓൺലൈനായി പുതുക്കി നൽകിയാൽ മതിയാകും.ഇതിന് പുറമെ അക്ഷയാ കേന്ദ്രങ്ങളിലും ,ജനസേവ കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യവും ഉണ്ടാകും. കഴിഞ്ഞ 10 വർഷത്തിനിടയിൽ ആളുകളുടെ തിരിച്ചറിയൽ മാർഗമായി ആധാർ നമ്പർ മാറിയിട്ടുണ്ട്.വിവിധ സർക്കാർ പദ്ധതികളിലും സേവനങ്ങളിലും ആനുകൂല്യം ലഭിക്കുന്നതിന് ആധാർ നമ്പർ നിർബന്ധമാക്കിയിട്ടുണ്ട്.
134 കോടി ആധാർ നമ്പറുകളാണ് ഇന്നു വരെ യുഐഡിഎഐ നൽകിയിരിക്കുന്നത്. എന്നാൽ ഇതിൽ എത്ര പേർ തങ്ങളുടെ വിവരങ്ങൾ പുതുക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ വർഷം 16 കോടിയോളം ആളുകൾ വിവരങ്ങൾ പുതുക്കി നൽകിയിരുന്നു. 1000 ലധികം വരുന്ന സംസ്ഥാന , കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനാണ് പുതിയ നീക്കം.
പത്ത് വർഷം മുൻപ് നൽകി തുടങ്ങിയ ആധാറിന്റെ പുതുക്കൽ നടപടികൾ ആരംഭിച്ചിരിക്കുന്നത് ജനസംഖ്യാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ബയോമെട്രിക്കുമായി ബന്ധപ്പെട്ട പുതുക്കൽ ഇതിൽ ഉൾപ്പെട്ടിട്ടില്ല. ബയോമെട്രിക് പുതുക്കൽ ആവശ്യമായി വരുമ്പോൾ അത് പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചു.
Comments