എറണാകുളം : കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ ഹൈക്കോടതി. റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണ.എങ്ങനെ വേണമെങ്കിലും വാഹനമോടിക്കാമെന്നാണ് അത്തരക്കാർ ചിന്തിക്കുന്നതെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ ബസുകളിലെ പരിശോധന കർശനമാക്കണം.കൃത്യമായ ഇടവേളകളിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
ഇതിന് പുറമെ നഗരത്തിൽ കാൽനടക്കാർക്ക് ദുരിതയാത്രയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നഗരത്തിലെ ഫുട്പാത്തുകൾ അപര്യാപ്തമാണ്.കാൽനടയാത്രക്കാർ റോഡുകളിലൂടെ നടക്കാൻ നിർബന്ധിതരാകുന്നു. ഫുട്പാത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനെതിരെയും നിയമ ലംഘനങ്ങൾക്കെതിരെയും ഇത് ആദ്യമായല്ല ഹൈക്കോടതി രംഗത്ത് വരുന്നത്. മുൻപ് നഗരമേഖലയിൽ ഹോണടിക്കുന്നത് തടയണം എന്ന നിർദ്ദേശം കോടതി നൽകിയിരുന്നു. സ്വകാര്യ ബസുകൾ റോഡിന്റെ ഇടതു വശം ചേർന്ന് പോകണം , ഓവർടേക്കിംഗ് നിരോധിക്കണം തുടങ്ങിയ ആവശ്യങ്ങളും കോടതി മുന്നോട്ട് വച്ചിരുന്നു.
Comments