തിരുവനന്തപുരം: അടിയന്തിരാവസ്ഥ കാലത്ത് യുവ ഐപിഎസ് ഓഫീസർ തോക്ക് എടുത്തപ്പോൾ പിണറായി വിജയൻ വസ്ത്രത്തിൽ മൂത്രമൊഴിച്ചെന്ന ഗവർണറുടെ പരാമർശത്തോട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് പഠിച്ച പണി നോക്കിയിട്ടും പിണറായിയെ മർദ്ദിക്കാൻ കിട്ടിയിട്ടില്ലെന്ന് ആയിരുന്നു എംവി ഗോവിന്ദന്റെ മറുപടി. ഇതിനൊന്നും ഗവർണർ മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കമിഴ്ന്നുകിടക്കുകയായിരുന്ന പിണറായിയെ പോലീസ് പടിച്ചപണി നോക്കിയിട്ടും മർദ്ദിക്കാൻ കിട്ടിയിട്ടില്ല. പിണറായിയുടെ കാലിനും പുറത്തും ചവിട്ടാൻ മാത്രമേ പോലീസിന് കഴിഞ്ഞുള്ളൂ. കിണഞ്ഞ് പരിശ്രമിച്ചിട്ടും കമിഴ്ന്നു കിടന്ന പിണറായിയെ പോലീസിന് അനക്കാൻ കഴിഞ്ഞില്ല. പിന്നെ വസ്ത്രത്തിൽ മൂത്രമൊഴിച്ചെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
അത്രപെട്ടെന്നൊന്നും ഭയക്കുന്ന ആളല്ല മുഖ്യമന്ത്രി. ഗവർണറുടേത് വെറും ആരോപണം മാത്രമാണ്. ഇത് ആരും വിശ്വസിക്കില്ല. ഗവർണറുടെ രീതിയാണ് മുഖ്യമന്ത്രിയുടേത് എന്ന് കരുതരുത്. ഇതിനൊന്നും ഗവർണർ മറുപടി അർഹിക്കുന്നില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സർവ്വകലാശാല വിഷയവുമായി ബന്ധപ്പെട്ട പോരിനിടെയായിരുന്നു പിണറായി വിജയനെക്കുറിച്ചുള്ള ഗവർണറുടെ പരിഹാസം. പിണറായി വിജയൻ ആരാണെന്ന് തനിക്ക് നന്നായി അറിയാം. യുവ ഐപിഎസ് ഓഫീസർ തലയ്ക്ക് നേരെ തോക്ക് ചൂണ്ടിയപ്പോൾ പേടിച്ച് മൂത്രമൊഴിച്ചയാളാണ് പിണറായി എന്നായിരുന്നു ഗവർണർ പറഞ്ഞത്.
Comments