ലക്നൗ : ഗാസിയാബാദിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടര വയസ്സുള്ള കുട്ടിയെ 20 മണിക്കൂറിനുള്ളിൽ പോലീസ് കണ്ടെത്തി.
വിജയനഗറിൽ നിന്നുള്ള സംഘമാണ് അഥർവ എന്ന കുട്ടിയെ നവംബർ എട്ടിന് ആറ് മണിയോടെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവർ കുട്ടിയുടെ കുടുംബത്തോട് മോചനദ്രവ്യമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. കുട്ടിയെ കണ്ടെത്താൻ ഗാസിയാബാദ് പോലീസ് മൂന്ന് ടീമുകളെ നിയോഗിച്ചു. കുട്ടിയെ കണ്ടെത്താനുള്ള ഓപ്പറേഷനിൽ നിരവധി പോലീസുകാരും ഉൾപ്പെട്ടിരുന്നു . ക്യാപ്റ്റൻ മുനിരാജ് എന്ന പോലീസ് ഓഫീസർക്കായിരുന്നു ഓപ്പറേഷൻ ചുമതല.
മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോൺകോളുകളിൽ നിന്ന് തട്ടിക്കൊണ്ടുപോയവരുടെ ഒളിത്താവളം പോലീസ് നിരീക്ഷണ സംഘം കണ്ടെത്തി. പിന്നീട് ഈ ഒളിത്താവളം പോലീസ് വളഞ്ഞു.
എന്നാൽ ഇതിനിടെ പോലീസിന് നേരെ അക്രമികൾ വെടിയുതിർത്തു. പോലീസും തിരികെ വെടിയുതിർത്തതോടെ അക്രമികളിൽ ഒരാളുടെ കാലിന് വെടിയേറ്റു. ഇതിന് പിന്നാലെയാണ് സണ്ണി എന്ന മുഖ്യ പ്രതിയേയും കൂട്ടാളി രാംശരനെയും അറസ്റ്റ് ചെയ്തത്.
പോലീസ് ഹെഡ് കോൺസ്റ്റബിൾ ദേവ് പ്രതാപിനും വെടിവെപ്പിൽ പരിക്കേറ്റു. തട്ടിക്കൊണ്ടുപോയവരിൽ നിന്നും കുട്ടിയെ സുരക്ഷിതമായി വീണ്ടെടുത്തു. മോഷ്ടിച്ച ബൈക്ക്, പിസ്റ്റൾ, ഒരു മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
Comments