ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചകേസിൽ ആറ് പേരേയും ജയിൽമോചിതരാക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ഇടക്കാലത്ത് എല്ലാവരുടേയും വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു. പ്രതികളെല്ലാം തങ്ങളുടെ ആയുസ്സിൻെ 30 വർഷം ജയിലറകളിലായിരുന്നുവെന്നും മാതൃകാപരമായ തടവ് ജീവിതത്തിനിടെ ബിരുദ വിദ്യാഭ്യാസം നേടിയതായും കോടതി നിരീക്ഷിച്ചു.
പ്രതികളായിരുന്ന നളിനി, ഭർത്താവ് മുരുഗനെന്ന ശ്രീഹരൻ, സന്താൻ, ജയകുമാർ, രവിചന്ദ്രൻ, റോബർട്ട് പയസ് എന്നിവരെയാണ് സുപ്രീംകോടതി വെറുതെ വിട്ടത്. ജസ്റ്റിസ് ബി.ആർ.ഗവായ്, ബി.വി.നാഗരത്ന എന്നിവരാണ് ഉത്തരവിട്ടത്. ഉത്തരവിനെതിരെ കോൺഗ്രസ്സ് രംഗത്തെത്തി.
കഴിഞ്ഞ മെയ് മാസം കോടതി ശിക്ഷ ഇളവ് ചെയ്ത് ജയിൽ മോചിതനാക്കിയ എ.ജി.പേരറി വാളന്റെ ഹർജിയിലാണ് സുപ്രീംകോടതി സുപ്രധാന വിധി പറഞ്ഞത്. ഭരണഘടനയിലെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് വിധി പുറപ്പെടുവിച്ചത്. ഉത്തരവ് ലഭിച്ചാലുടൻ ഇന്ന് തന്നെ ഇവർക്ക് പുറത്തിറങ്ങാനാകുമെന്ന് അഭിഭാഷകർ അറിയിച്ചു.
2018ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന എഐഎഡിഎംകെ ഭരണഘടനയുടെ 161-ാം വകുപ്പ് പ്രകാരം പ്രതികളെ ജയിൽ മോചിതരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു.
Comments