തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിഡി സതീശൻ തന്നെ സമീപിച്ചെന്നും ജയിച്ചു കഴിഞ്ഞതിന് ശേഷം തള്ളിപ്പറഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് സമയത്ത് ഒന്നരമണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുണ അഭ്യർത്ഥിച്ച ആളാണ് വിഡി സതീശൻ. ജയിച്ചതിന് ശേഷം ഒരു സമുദായസംഘടനയുടെയും പിന്തുണയിൽ അല്ല വിജയിച്ചതെന്നാണ് സതീശൻ പറയുന്നത്. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണെന്നും സുകുമാരൻ നായർ വിമർശിച്ചു.
പ്രസ്താവന സതീശൻ തിരുത്തണം അല്ലെങ്കിൽ അയാൾ രക്ഷപെടില്ല അത് സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.വിഡി സതീശന്റെ മണ്ഡലത്തിൽ എൻഎസ്എസിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിമർശനം.
മുന്നാക്ക സംവരണത്തിലെ സുപ്രീംകോടതിവിധി സ്വാഗതം ചെയ്യുന്നതായി ജി സുകുമാരൻ നായർ പറഞ്ഞു. ഏറെ നാളത്തെ നിയമ പോരാട്ടത്തിന്റെ വിജയമാണിത്.വിധി സംവരണ തത്വം അട്ടിമറിക്കും എന്ന വാദം തെറ്റാണ്. സംവരണക്കാരിലെ സമ്പന്നരുടെ തട്ടിപ്പ് ഇതോടെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments