തിരുവനന്തപുരം : കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. പോലീസ് അന്വേഷണം കഴിയും വരെ ആര്യയ്ക്കെതിരെ കൂടുതൽ നടപടികൾ വേണ്ടെന്നും ധാരണയായി.
സംഭവത്തിന്റെ പേരിൽ രാജി വയ്ക്കില്ലെന്ന് മേയർ മുൻപ് പറഞ്ഞിരുന്നു. ഏത് അന്വേഷണത്തെയും നേരിടാൻ ഒരുക്കമാണ്. നഗരസഭ ജീവനക്കാരും അവർക്ക് പറയാനുള്ളത് അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു കത്ത് വിവാദത്തിൽ ആര്യയുടെ പ്രതികരണം .
ഇതിനിടെ നഗരസഭയിലെ പിൻവാതിൽ നിയമനം സംബന്ധിച്ച അന്വേഷണം വിജിലൻസ് ആരംഭിച്ചു.വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ് പി കെ ഇ ബൈജുവാണ് അന്വേഷിക്കുക. ഏതെങ്കിലും തരത്തിലുള്ള അഴിമതിക്കുള്ള നീക്കത്തിന്റെ ഭാഗമാണോ കത്ത്, പിൻവാതിലിൽ നിയമനവുമായി ബന്ധമുണ്ടോ എന്നിവയാണ് പ്രാഥമികമായി പരിശോധിക്കുക.
വിഷയത്തിൽ മേയർ ആര്യാ രാജേന്ദ്രൻ അടക്കമുള്ളവർക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസയച്ചിരുന്നു. സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ജസ്റ്റിസ് കെ. ബാബുവാണ് ഹർജി ഫയലിൽ സ്വീകരിക്കുംമുമ്പ് നോട്ടീസിന് നിർദ്ദേശിച്ചത്. കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാറാണ് ഹർജി നൽകിയത്.
Comments