തിരുവനന്തപുരം: പ്ലസ് ടു അഴിമതിക്കെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട കേസുകളിൽ 14 പ്രവർത്തകരെ സുപ്രീം കോടതി വെറുതെ വിട്ടത് ഇടതുസർക്കാരിന്റെ ഗൂഢാലോചനയ്ക്കേറ്റ തിരിച്ചടിയാണെന്ന് എബിവിപി. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം മനോജ് പ്രതികരിച്ചു.
ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന വിധി. തെളിവുകളുടെ അഭാവത്തിലാണ് 14 എബിവിപി പ്രവർത്തകരെ സുപ്രീം കോടതി വെറുതെ വിട്ടതെന്നും ഹർജിയിൽ പത്ത് വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നതെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അറിയിച്ചു.
പ്ലസ് ടു സ്കൂളുകൾ അനുവദിക്കുന്നതിൽ നായനാർ സർക്കാർ നടത്തിയ അഴിമതിക്കെതിരെ 2000 ജൂലൈ 12ന് നടന്ന എബിവിപിയുടെ പ്രക്ഷോഭത്തെ തുടർന്ന് ബഹുജന സമരത്തിൽ പങ്കെടുത്തവർക്കെതിരെ ആയിരുന്നു കേസ്. സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന സമരത്തിൽ പങ്കെടുത്തവർക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള കള്ളക്കേസുകളായിരുന്നു ചുമത്തിയത്. അഴിമതിയെ വഴിതിരിച്ചു വിടാനുള്ള സിപിഎം സർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു നീക്കം. പ്രതിഷേധിച്ചവർക്ക് നേരെ സർക്കാർ നിർദേശപ്രകാരം പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു.
അഴിമതി നടത്തിയതിനെതിരെ സമരം ചെയ്യുന്നവർക്ക് മേൽ കള്ളക്കേസ് ചുമത്തി ജയിലിൽ അടയ്ക്കാനുള്ള സിപിഎമ്മിന്റെ കുതന്ത്രം എല്ലാ കാലത്തും പ്രകടമാണ്. ഇതിനുള്ള തിരിച്ചടിയാണ് ഇന്നത്തെ സുപ്രീം കോടതി വിധി. ഇത്തരത്തിലുള്ള കള്ളക്കേസുകളിലൂടെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാവില്ലെന്നും അഴിമതിക്കെതിരെയുള്ള സന്ധിയില്ലാ സമരങ്ങൾ എബിവിപി തുടരുക തന്നെ ചെയ്യുമെന്നും എം. മനോജ് പറഞ്ഞു.
Comments