തിരുവനന്തപുരം: കൊറോണ കാലത്ത് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ പരിഹാസവുമായി ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ. മദ്യശാലകൾ അടച്ചിട്ടത് മൂലം ഒരു തലമുറ മയക്കുമരുന്നിലേക്ക് മാറിയെന്ന് കെഎസ്ആർടിസി എംഡി കൂടിയായ ബിജു പ്രഭാകർ രൂക്ഷമായി വിമർശിച്ചു.
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കൊറോണ നിയന്ത്രണങ്ങളെയും ബസുകളിൽ ഇരുന്ന് യാത്ര ചെയ്യുന്നതിൽ സർക്കാർ ഏർപ്പെടുത്തിയ നിയമങ്ങളെയും അദ്ദേഹം വിമർശിച്ചു. ലക്ഷക്കണക്കിന് പേർ യാത്ര ചെയ്യുന്ന പൊതുഗതാഗതത്തിന് വേണ്ടി ആവശ്യമായ പിന്തുണ സർക്കാർ നൽകുന്നില്ലെന്നും ഇവിടെ മെട്രോ നടപ്പിലാക്കാൻ മാത്രമാണ് ചർച്ചകൾ നടക്കുന്നതെന്നും ബിജു പ്രഭാകർ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് കെഎസ്ടിഎ സംഘ് 22-ാം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ക്ഡൗൺ കൊണ്ട് എന്താണുണ്ടായത്. ബസിൽ ഇരുന്ന് യാത്ര ചെയ്യാം.. പക്ഷെ നിന്ന് യാത്ര ചെയ്താൽ കൊറോണ വരും. പോലീസുകാർക്കും മജിസ്ട്രേറ്റുമാർക്കും അടുത്ത് ഇരുന്ന് യാത്ര ചെയ്യാം, അതുകൊണ്ട് കുഴപ്പമില്ല. പക്ഷെ ബസിൽ അടുത്തടുത്ത് നിന്ന് യാത്ര ചെയ്താൽ കൊറോണ പിടിക്കും. ബിവറേജ് അടച്ചിട്ടു. കാരണം അത് വാങ്ങി വീട്ടിൽ വരുന്നവർക്ക് കൊറോണ പിടിക്കും, അവർ കൊറോണ പരത്തും. അന്ന് ബിവറേജ് അടച്ചിട്ടതുമൂലമാണ് ഇത്രമാത്രം ആളുകൾ മയക്കമരുന്നിലേക്ക് മാറിയത്. അടച്ചിടരുതെന്ന് ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നതാണ്. അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമുണ്ടായില്ലെന്ന് ബിജു പ്രഭാകർ പ്രതികരിച്ചു.
എല്ലാവരും ഒന്ന് മാത്രമാണ് ചിന്തിക്കുന്നത്. മെട്രോ, മെട്രോ, മെട്രോ.. 20 ലക്ഷമാളുകളെ കൊണ്ടുപോകുന്ന പൊതുഗതാഗതത്തിന് ഒരു പിന്തുണയും തരാനില്ല.. മെട്രോയ്ക്ക് വേണ്ടി കോടികൾ ചിലവഴിക്കുമ്പോൾ ഇത്രയധികം യാത്രക്കാർക്ക് വേണ്ടി ഓടുന്ന കെഎസ്ആർടിസിക്കായി എത്ര രൂപ ചിലവഴിക്കുന്നുണ്ടെന്നും ഗതാഗത സെക്രട്ടറി ചോദിച്ചു.
Comments