എറണാകുളം : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പ് വരുത്താൻ ദേവസ്വം ബോർഡുകൾക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ദേവസ്വം ഉദ്യോഗസ്ഥർക്ക് വേണ്ട സഹായങ്ങൾ ക്ഷേത്രോപദേശക സമിതികൾ നൽകണം. തീർത്ഥാടകർക്കേർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ പരിശോധിക്കണം എന്നിവയാണ് നിർദ്ദേശങ്ങൾ. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായാൽ അക്കാര്യം കോടതിയെ അറിയിക്കണം . സ്പെഷ്യൽ കമ്മീഷണർ മുഖേനയാണ് ഇക്കാര്യം അറിയിക്കേണ്ടത്. ഇതിന് പുറമെ ഗുരുവായൂർ ക്ഷേത്രത്തിൽ ശബരിമല തീർത്ഥാടകർക്കായി ഏർപ്പെടുത്തുന്ന സൗകര്യങ്ങൾ വിലയിരുത്താൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർക്കും ദേവസ്വം ബെഞ്ച് നിർദേശം നൽകി.
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് 59 ഇടത്താവളങ്ങൾ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകൾക്ക് കീഴിലാകും ഇവ ഒരുക്കുക.ഗുരുവായൂർ ക്ഷേത്രത്തിലും കെട്ടുനിറയ്ക്കും മാലയിടലിനും പ്രത്യേക സൗകര്യമേർപ്പെടുത്തും. ഇടത്താവളങ്ങളിൽ അന്നദാനമുണ്ടാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.
Comments