ഇടുക്കി: മഴ ശക്തമായി തുടരുന്ന ഇടുക്കി ജില്ലയിൽ പലയിടത്തും മണ്ണിടിച്ചിൽ രൂക്ഷമാകുന്നു.മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിലും എല്ലപ്പെട്ടിയിലും മണ്ണ് ഇടിച്ചിലുണ്ടായി.പുതുക്കടിയിൽ വടകരയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്.ഒരാൾ വാഹനത്തിൽ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു.വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ശക്തമായ കാറ്റിനെ തുടർന്ന് പുളിയന്മല കമ്പംമെട്ട് കമ്പം അന്തർ സംസ്ഥാന പാതയിൽ വൻ മരം കടപുഴകി വാഹനത്തിൽ മുകളിൽ വീണു.തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിനു മുകളിലാണ് മരം വീണത്.അപകടത്തിൽ ആർക്കും പരിക്കുകളില്ല. ശക്തമായ മഴയെ തുടർന്ന് അന്തർ സംസ്ഥാന പാതയിൽ ഒന്നരമണിക്കൂറായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നൂറുക്കണക്കിന് വാഹനങ്ങൾ ആണ് കുടുങ്ങിക്കിടക്കുന്നത്.
സംസ്ഥാനത്ത് ഇടുക്കി അടക്കം പലയിടങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട് എന്നീ ജില്ലകളിൽ ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴ നാളെയും തുടരും.
Comments