ചെന്നൈ: ഭീകരബന്ധം കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പേരെ കസറ്റഡിയിലെടുത്ത് ചെന്നൈ പോലീസ്. ഇതിലൊരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ലഘുലേഖകളും ബോംബ് നിർമ്മാണ രീതികൾ വിശദമാക്കുന്ന കുറിപ്പുകളും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തിരുന്നു. തുടർന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ചെക്ക് പോസ്റ്റിൽ എത്തിയ മൂന്നംഗ സംഘത്തിന്റെ പെരുമാറ്റത്തിൽ പോലീസിന് സംശയം തോന്നിയിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അന്വേഷണ സംഘം പിന്തുടർന്ന് പോകുകയും മൂവരെയും പിടികൂടുകയുമായിരുന്നു.
യൂട്യൂബിലെ ട്യൂട്ടോറിയൽ വീഡിയോകൾ നോക്കിയാണ് ബോംബ് നിർമ്മാണ സാമഗ്രികൾ എന്തെല്ലാമാണെന്ന് സംഘം മനസിലാക്കിയത്. ഇക്കാര്യങ്ങൾ വിശദമായി രേഖപ്പെടുത്തിയ കുറിപ്പുകളും ഐഎസിന്റെ ലീഫ്ലെറ്റുകളും പ്രതികൾ കൈവശം വെച്ചിരുന്ന ബാഗിൽ നിന്ന് പോലീസിന് ലഭിച്ചു.
മൂവർ സംഘത്തിലുണ്ടായിരുന്ന നഗൂർ മീരാൻ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഐപിസിയുടെ വിവിധ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത മറ്റ് രണ്ട് പേരെയും ചോദ്യം ചെയ്ത് വരികയാണ്. വൈകാതെ തന്നെ ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
Comments