ശ്രീനഗർ : ജമ്മുകശിമീരിൽ ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കണമെന്ന് അപ്നി പാർട്ടി മേധാവി അൽതാഫ് ബുഖാരി . ഇതിനായി സുപ്രീം കോടതിയിൽ രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരെ പാർട്ടി നിയമിക്കുമെന്ന് ബുഖാരി പറഞ്ഞു. ഷേർ-ഇ-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ബുഖാരിയുടെ പരാമർശം.
ജമ്മുകശ്മീരിന് അനുവദിച്ച പ്രത്യേക പദവി 2019 ഓഗസ്റ്റ് 5 നാണ് റദ്ദാക്കിയത്. ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തുവെന്ന് പറഞ്ഞ ബുഖാരി സംസ്ഥാനത്തിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ആർട്ടിക്കിൾ 370, 35 എ എന്നിവ നമുക്ക് സ്വന്തമായി പുനഃസ്ഥാപിക്കാൻ കഴിയില്ല. വിഷയം സുപ്രീം കോടതിയിലാണ്. എത്ര കോടി രൂപ ചെലവ് വന്നാലും കേസ് വാദിക്കുന്നതിന് മികച്ച അഭിഭാഷകരെ പാർട്ടി നിയമിക്കുമെന്നാണ് ജനങ്ങൾക്ക് ബുഖാരി നൽകിയിരിക്കുന്ന വാഗ്ദാനം. മുൻപത്തെതു പോലെ പദവി പുനഃസ്ഥാപിക്കണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. താൻ അത് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അറിയിക്കണം എന്ന് അവർ ആഗ്രഹിക്കുന്നുവെന്നും ബുഖാരി കൂട്ടിച്ചേർത്തു.
ജയിലുകൾ സന്ദർശിച്ച് യുവാക്കളെ പറ്റിയും അവർക്കെതിരായ കേസുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കും. ഇതിനായി ജെകെഎപി ഒരു ടീമിനെ രൂപീകരിക്കും. ശേഷം ജെകെഎപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണുകയും ഈ യുവാക്കളുടെ മോചനത്തിനായി ആവശ്യപ്പെടുമെന്നും ബുഖാരി പറഞ്ഞു.
എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരിലെ യുവാക്കളുടെ തൊഴിൽ നിലവാരം മെച്ചപ്പെട്ടതായ റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായാണ് നേരത്തെ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. 2019 മുതലുള്ള കണക്കുകൾ ആണ് അദ്ദേഹം രാജ്യസഭയെ അറിയിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 29,806 പേർക്ക് കേന്ദ്രസർക്കാർ പൊതുമേഖലയിൽ ജോലി നൽകിയതായി നിത്യാനന്ദ റായ് പറഞ്ഞു. വിവിധ തൊഴിൽ പദ്ധതികൾ വഴി 5.2 ലക്ഷം ആളുകൾ സ്വയം തൊഴിൽ ആരംഭിച്ചു. ജമ്മു കശ്മീരിന്റെ വികസനം അതിവേഗത്തിലാക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ബുഖാരിയുൾപ്പെടെയുള്ളവർ രംഗത്ത് വരുന്നത്.
Comments