അബുദാബി : ഒമ്പതുവർഷം മുന്നിൽക്കണ്ടുള്ള ദേശീയ വിനോദ സഞ്ചാര നയം പ്രഖ്യാപിച്ച് യു.എ.ഇ. 2031ഓടെ ദുബായിൽ നാലുകോടി ഹോട്ടൽ അതിഥികളെ എത്തിക്കുക എന്നതാണ് ലക്ഷ്യം. മേഖലയിൽ 100 ശതകോടി ദിർഹമിന്റെ നിക്ഷേപം ആകർഷിക്കാനും പദ്ധതിയുണ്ട്.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. കാബിനറ്റ് മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് അദ്ദേഹം പുതിയ നയം പ്രഖ്യാപിച്ചത്. യു.എ.ഇയെ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് യു.എ.ഇ എന്നും മത്സരശേഷി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് ടൂറിസം. 2031ഓടെ ജി.ഡി.പിയിൽ ടൂറിസം മേഖലയുടെ സംഭാവന 450 ശതകോടി ദിർഹമിലെത്തിക്കുകയാണ് ലക്ഷ്യം. ആഗോളതലത്തിൽ യു.എ.ഇയുടെ മത്സരശേഷി വർധിപ്പിക്കുന്ന പ്രധാന മേഖലയാണ് ടൂറിസം. ഈ വർഷം ആദ്യപാദത്തിൽ യു.എ.ഇയിലെ വിമാനത്താവളങ്ങൾ 22 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ചുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
Comments