ബൊഗോട്ട : ഓജോ ബോർഡ് കളിക്കവേ പതിനൊന്ന് കുട്ടികൾ സ്കൂളിൽ കുഴഞ്ഞു വീണു. 13 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഓജോ ബോർഡ് കളിച്ചത്. പിന്നാലെ ഛർദ്ദിയും പേശിവേദനയും അനുഭവപ്പെട്ട് കുഴഞ്ഞ് വീണ കുട്ടികളെ സോക്കോറോ ജില്ലയിലെ മാനുവേല ബെൽട്രാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ ഏറ്റതാണ് ശാരീരിക അസ്വസ്തതകൾക്ക് കാരണമായതെന്ന് ഡോക്ടർമാർ പറഞ്ഞു.
ഹാറ്റോയിൽ പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ ടെക്നിക്കൽ സ്ക്കൂളിലെ വിദ്യാർഥികളാണ് കുഴഞ്ഞുവീണത്. കുട്ടികൾക്ക് കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നതായും വായിൽനിന്ന് നുരയുംപതയും വന്നതായും അദ്ധ്യാപകർ പറയുന്നു. പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ഛർദ്ദിയും പേശിവലിവും അനുഭവപ്പെട്ടതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരേ പാത്രത്തിൽനിന്ന് വെള്ളം കുടിച്ചതിനെ തുടർന്നാണ് വിദ്യാർഥികൾക്ക് വയറുവേദന, പേശിവലിവ്, കടുത്ത ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ആരംഭിച്ചതെന്നും ബോധരഹിതരായതെന്നും റിപ്പോർട്ടുണ്ട്. കുടാതെ ഓജോ ബോർഡ് കളിച്ചതു കൊണ്ടാണ് കുട്ടികൾ ബോധരഹിതരായതെന്ന വാദം തള്ളി ഹാറ്റോ മേയർ ജോസ് പാബ്ലോ ടോലോസ റോണ്ടൻ രംഗത്തെത്തി. ശാസ്ത്രീയ അടിത്തറയില്ലാത്ത വാദങ്ങൾ ദയവായി പ്രചരിപ്പിക്കരുത് സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments