പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായുള്ള ക്രമീകരണങ്ങൾ സജ്ജമാക്കി കേരളാ പോലീസ്. സുരക്ഷ ഒരുക്കുന്നതിനായി 13,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 7,369 പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തും 3,215 പേരെ പമ്പയിലും 2,653 പേരെ നിലയ്ക്കലിലും വിന്യസിക്കും. ആകെ 13,237 പേരാകും ഡ്യൂട്ടിയിലുണ്ടാവുക.
സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി 134 സിസിടിവി ക്യാമറകളാണ് ഒരുക്കിയിരിക്കുന്നത്. ഇവ 24 മണിക്കൂറും സുരക്ഷയൊരുക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് സഹായം ചെയ്ത് നൽകുന്നതിന് പോലീസുകാരെ സജ്ജമാക്കും. നിലയ്ക്കലിലും പമ്പയിലും വെർച്വൽ ക്യൂ രേഖകളുടെ പരിശോധന നടത്തുന്നതും പോലീസാകും. സന്നിധാനം, നിലയ്ക്കൽ, വടശേരിക്കര എന്നിവിടങ്ങളിൽ താത്കാലിക പോലീസ് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചതായി ഉന്നത പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
തങ്ക അങ്കി ഘോഷയാത്ര, തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയ്ക്ക് പ്രത്യേകമായി പോലീസിനെ വിന്യസിക്കും. തീർത്ഥാടകരുടെ സുരക്ഷയ്ക്കും ട്രാഫിക് നിയമ ലംഘനങ്ങളും അപകടങ്ങളും ഉണ്ടാകാതിരിക്കാനുമായി ബൈക്ക്, മൊബൈൽ പട്രോളിംഗ് എന്നിവയും മണ്ഡല കാലത്തുണ്ടാകും.
Comments