അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ ഗുജറാത്തിൽ കനത്ത തിരിച്ചടി നേരിട്ട് എൻസിപി. എംഎൽഎ കന്ദാൽ ജഡേജ രാജിവെച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്നാണ് രാജി.
എൻസിപി ഗുജറാത്ത് അദ്ധ്യക്ഷൻ ജയന്ത് പട്ടേലിന് അദ്ദേഹം രാജിക്കത്ത് കൈമാറി. പാർട്ടിയുടെ പ്രാഥമിക അംഗത്വവും മറ്റ് ചുമതലകളും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. പാർട്ടിയിൽ നിന്നും ശക്തമായ എതിർപ്പുണ്ടായിട്ടും ഈ മാസം 11 ന് അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ പ്രശ്നങ്ങളാണ് രാജിക്ക് കാരണം എന്നാണ് സൂചന.
പോർബന്ദർ ജില്ലയിലെ കുട്ട്യാന മണ്ഡലത്തിലെ എംഎൽഎയാണ് അദ്ദേഹം. 2012 ലും, 2107 ലും തുടർച്ചയായി അദ്ദേഹം വിജയിച്ചിരുന്നു. എൻസിപി ദേശീയ ഉപാദ്ധ്യക്ഷൻ പ്രഫൂൽ പട്ടേലിന്റെ അനുവാദത്തോടെയാണ് മത്സരിക്കുന്നത് എന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നത്.
ഡിസംബർ ഒന്ന്, അഞ്ച് തിയതികളിലാണ് തിരഞ്ഞെടുപ്പ്. 182 സീറ്റുകളിലേക്കാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുക.
Comments