തിരുവനന്തപുരം: പാൽ വില വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഇതുസംബന്ധിച്ച് ഇടക്കാല റിപ്പോർട്ട് ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. വില കൂട്ടാതെ വേറെ വഴിയില്ല, എത്ര രൂപയാണ് വർധിപ്പിക്കേണ്ടതെന്ന് മിൽമയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ക്ഷീര കർഷകർ നേരിടുന്ന നഷ്ടം നികത്താൻ പാൽവില കൂട്ടണമെന്ന ശുപാർശ വിദഗ്ധസമിതിയാണ് മുന്നോട്ടുവെച്ചത്. ഒരു ലിറ്റർ പാൽ വിൽക്കുമ്പോൾ കർഷകർ 8.57 രൂപ നഷ്ടം നേരിടുന്നതായി ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. കാർഷിക, വെറ്ററിനറി സർവകലാശാലാ വിദഗ്ധരുടെ രണ്ടംഗ സമിതിയാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ടിലെ ശുപാർശ പ്രകാരം മിൽമയുടെ പാൽ വില ആറ് രൂപ മുതൽ പത്ത് രൂപ വരെ കൂട്ടണമെന്നാണ് ആവശ്യം. 2019ലായിരുന്നു ഏറ്റവുമൊടുവിൽ പാൽ വില മിൽമ കൂട്ടിയത്. നാല് രൂപയാണ് അന്ന് വർധിപ്പിച്ചത്. കഴിഞ്ഞ ജൂണിൽ മിൽമയുടെ മറ്റ് പാൽ ഉൽപ്പന്നങ്ങൾക്കും വില കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷീരകർഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടി പാൽ വില വർധിപ്പിക്കാൻ മിൽമ ഒരുങ്ങുന്നത്.
Comments