കീവ് : യുക്രെയ്നിലെ ഖേഴ്സൺ നഗരത്തിൽ സന്ദർശനം നടത്തി പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കി. റഷ്യൻ സൈന്യം യുക്രെയ്നിൽ നിന്ന് പിൻവാങ്ങിയതിന് ശേഷമാണ് സെലൻസ്കി ഖേഴ്സണിൽ സന്ദർശനം നടത്തിയത്. യുദ്ധത്തിന്റെ ആദ്യഘട്ടം മുതൽ സൈന്യത്തിന്റെ പിടിയിലായിരുന്ന ഇടമാണ് ഇത്. കഴിഞ്ഞ ആഴ്ചമുതലാണ് സൈന്യം ഇവിടെ നിന്നും പിൻവാങ്ങാൻ തുടങ്ങിയത്.
യുദ്ധത്തിന് പിന്നാലെ വൈദ്യുതിയും ഭക്ഷണവും ഇല്ലാതെ പ്രതിസന്ധിയിലായ പ്രദേശവാസികൾക്ക് സൈന്യം വിടവാങ്ങുന്നത് ആശ്വാസമായിരിക്കുകയാണ്. രാജ്യത്തെ സൈനികരും പത്രപ്രവർത്തകരും കടന്ന് പോയത് അപകടം നിറഞ്ഞ വഴികളിലൂടെയായിരുന്നു. ഇപ്പോൾ ഖേഴ്സൺ നിവാസികളെ കുറിച്ച് സംസാരിക്കേണ്ടതായുണ്ട്. അവരെ ചേർത്ത് നിർത്തേണ്ടതായുണ്ടെന്നും സെലൻസ്കി പറഞ്ഞു. പിന്നാലെ നഗരത്തിൽ പതാക ഉയർത്തി.
ഫെബ്രുവരിയിൽ ആരംഭിച്ച സൈനിക നടപടിയിൽ റഷ്യ നിയന്ത്രണത്തിലാക്കിയ പ്രധാന പ്രദേശമാണ് ഖേഴ്സൺ. ഒരുമാസം മുൻപ് ഹിത പരിശോധനയിലൂടെ ഖേഴ്സൺ റഷ്യയുടെ ഭാഗമായതായും പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് യുക്രെയ്ൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ റഷ്യക്ക് പിടിച്ചുനിൽക്കാനായില്ല. പിന്നാലെ സെെന്യത്തിന് പിൻമാറ്റം അനിവാര്യമാവുകയായിരുന്നു.
Comments