ന്യൂഡൽഹി : രാജ്യത്ത് വിഎൽസി മീഡിയ പ്ലെയറിന്റെ വെബ്‌സൈറ്റിന് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടത്. വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാൻ കഴിയാത്തവർ തങ്ങളുടെ ഐഎസ്പി വിവരങ്ങൾ നൽകിയാൽ മതിയെന്നും അധികൃതർ അറിയിച്ചു.
വിഎൽസി എക്‌സിക്യൂട്ടീവുകളുമായുള്ള യോഗത്തിന് ശേഷമാണ് വെബ്‌സൈറ്റിന്റെ വിലക്ക് നീക്കിയിരിക്കുന്നത്. തങ്ങൾക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വിഎൽസി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉപയോക്താക്കൾക്ക് വെബ്‌സൈറ്റ് ഇനി ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനെ സമീപിച്ചിട്ടുണ്ടെന്നും വിഎൽസി അധികൃതർ വ്യക്തമാക്കി.
ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് വിഎൽസി മീഡിയ പ്ലെയർ എന്ന ആരോപണം ഉയർന്നിരുന്നു. പിന്നാലെയാണ് വിഎൽസി നിരോധിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇതിനിടെ ദീർഘകാല സൈബർ ആക്രമണ പ്രവർത്തനത്തിന്റെ ഭാഗമായി സ്പാം ലോഡർ വിന്യസിക്കാൻ സിക്കാഡ വിഎൽസി മീഡിയ പ്ലെയർ ഉപയോഗിക്കുന്നുണ്ടെന്ന് മാസങ്ങൾക്ക് മുമ്പ് സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിരുന്നു.
Comments