ബാലി : ആഗോളതലത്തിൽ ഇന്ത്യയുടെ മുന്നേറ്റത്തെ പരമാവധി ഉപയോഗപ്പെടുത്താൻ ലോകരാജ്യങ്ങൾ മത്സരിക്കുന്നതായി ജി20 ഉച്ചകോടി റിപ്പോർട്ട്. അതേ സമയം ജി20 ഉച്ചകോടിയുടെ എല്ലാ സാദ്ധ്യതകളും മുതലാക്കാനുള്ള ഇന്ത്യൻ വിദേശ-വാണിജ്യ ഉദ്യോഗസ്ഥരുടെ നീക്കങ്ങളും സജീവമാവുകയാണ്.
ഇതിനിടെ ഇന്ത്യൻ വിദഗ്ധ തൊഴിലാളികളുടെ വിസ നടപടികളിലെ കാനഡയുടെ മെല്ലെ പോക്കിനെ ഇന്ത്യൻ വിദേശകാര്യവകുപ്പ് മറികടക്കാനുള്ള ശ്രമത്തിലാണ്.കഴിഞ്ഞ മൂന്ന് വർഷമായി വിസ ലഭിക്കാത്തവർക്ക് എത്രയും പെട്ടന്ന് സംവിധാനം ഒരുക്കണമെന്ന നിർദ്ദേശം ഇന്ത്യ ചർച്ചചെയ്തതായാണ് വിവരം.
കാനഡയാണ് ഇന്ത്യയുടെ സാദ്ധ്യതകളെ പരമാവധി ഉപയോഗിക്കാൻ ഒരുങ്ങുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സേവനം കാര്യമായി വർദ്ധിപ്പിക്കുമെന്നാണ് പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ അറിയിച്ചിരിക്കുന്നത്. കൂടുതൽ വിമാനങ്ങൾ ഇന്ത്യയുടെ എല്ലാ സുപ്രധാന നഗരങ്ങളിലേയ്ക്കും സ്ഥിരമായി സർവ്വീസ് നടത്താനാണ് കരാർ ഒപ്പിടുന്നത്. ഇന്ത്യയിൽ നിന്നും തിരിച്ചും യാത്രക്കാരേയും ഉൽപ്പന്നങ്ങളേയും എത്തിക്കുന്നതിന് പരമാവധി വിമാനങ്ങളെന്നാണ് കാനഡയുടെ നിലവിലെ വാഗ്ദാനം.
ഇന്തോ-പസഫിക് മേഖലയിലെ ക്വാഡ് സഖ്യത്തിനൊപ്പം ഇന്ത്യയിലേക്ക് കൂടുതൽ മുതൽമുടക്കാനും കാനഡ തയ്യാറായിരിക്കുകയാണ്. കനേഡിയൻ വ്യാപാര വാതിലുകൾ പസഫിക്കിലേയ്ക്ക് തുറക്കാൻ ഇന്ത്യ നിർണ്ണായക ഭൂപ്രദേശമാണെന്ന് ട്രൂഡോ പറഞ്ഞു. വാണിജ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും പ്രതിരോധ രംഗത്തും ഇന്ത്യ-കാനഡ ബന്ധം ജി20 ഉച്ചകോടിയോടെ പുതിയ തലത്തിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രാലായം അറിയിച്ചു.
Comments