ന്യൂഡൽഹി : കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ അഫ്താബ് അമീൻ 24 മണിക്കൂറും പോലീസ് നിരീക്ഷണത്തിൽ. തെക്കൻ ഡൽഹിയിലെ മെഹ്റോലി പോലീസ് സ്റ്റേഷനിലാണ് പ്രതിയെ പാർപ്പിച്ചിരിക്കുന്നത്. സെല്ലിൽ നിന്നുള്ള ഇയാളുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
കുറ്റബോധത്തിന്റെ ഒരു തരിമ്പ് പോലുമില്ലാതെ കിടന്നുറങ്ങുന്ന അഫ്താബിന്റെ ദൃശ്യങ്ങളാണിത്. സെല്ലിൽ മറ്റ് തടവുകാരുമുണ്ട്. പ്രതിക്ക് കാവലായി രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്ക് കോടതി ഉത്തരവ് വരുന്നതുവരെ അഫ്താബിനെ ഇവിടെ പാർപ്പിക്കും.
മേയ് 18 ന് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. ഇതിന് ഗൂഗിളിന്റെ സഹായം തേടി. മനുഷ്യന്റെ ശരീരഘടനയെക്കുറിച്ചും രക്തം നീക്കം ചെയ്ത് വൃത്തിയാക്കുന്നതിനെക്കുറിച്ചുമാണ് ഗൂഗിളിൽ സെർച്ച് ചെയ്തത്. തുടർന്ന് പുതിയ ഫ്രിഡ്ജ് വാങ്ങി അതിൽ മൃതദേഹം കഷ്ണങ്ങളാക്കി സൂക്ഷിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം പുറത്തുവരാതിരിക്കാൻ ചന്ദനത്തിരിയും മറ്റും കത്തിച്ചുവെച്ചു. വെട്ടിനുറുക്കിയ മൃതദേഹം 18 ദിവസങ്ങളിലായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി കളയുകയായിരുന്നു.
2019 ൽ ഡേറ്റിംഗ് ആപ്പിലൂടെയാണ് അഫ്താബും ശ്രദ്ധയും പരിചയപ്പെടുന്നത്. തുടർന്ന് ഒന്നിച്ച് താമസിക്കാൻ ആരംഭിക്കുകയായിരുന്നു. വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാതെ വന്നതോടെ ഇവർ ഡൽഹിയിലേക്ക് ഒളിച്ചോടുകയായിരുന്നു. തന്നെ വിവാഹം കഴിക്കാൻ ശ്രദ്ധ നിർബന്ധിച്ചതോടെയാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയത് എന്നും പോലീസ് കണ്ടെത്തി.
Comments