ബാലി : ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ആഗോള തലത്തിലുള്ള വളർച്ചയ്‌ക്ക് അനിവാര്യമാണ്. ഊർജ്ജ വിതരണത്തിന് ഒരു നിയന്ത്രണവും ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, വിപണിയിൽ സ്ഥിരത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഊർജ്ജത്തിന്റെ വിതരണത്തിനും പരിസ്ഥിതി കാത്തുസൂക്ഷിക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. 2030 ഓടെ ആവശ്യമായ വൈദ്യുതിയുടെ പകുതിയും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടും. ആഗോള സമവായത്തിനായി ഇന്ത്യ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനവും കൊറോണ മഹാമാരിയും റഷ്യ യുക്രെയ്ൻ യുദ്ധവും ആഗോള പ്രതിസന്ധി സൃഷ്ടിച്ചു. ആഗോള വിതരണ ശൃംഖല തകർന്നടിയുകയാണ്. ലോകമെമ്പാടും അവശ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞുവരികയാണ്. എല്ലാ രാജ്യങ്ങളിലെയും ദരിദ്രർക്ക് ഇത് വെല്ലുവിളിയായി മാറിയിരിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളെ നേരിടാനുള്ള കഴിവോ സ്വാധീനമോ സാമ്പത്തിക ശേഷിയോ അവർക്കില്ല. ഐക്യരാഷ്‌ട്ര സഭ പോലും ഈ വിഷയത്തിൽ പരാജയപ്പെട്ടുവെന്ന് ഓർക്കണമെന്നും ഇന്ന് ജി 20 ലാണ് ലോകം പ്രതീക്ഷയർപ്പിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Comments