ന്യൂഡൽഹി: ഡൽഹിയിൽ ലിവിങ് ടുഗെതർ ബന്ധത്തിലായിരുന്ന ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ലൗ ജിഹാദ് സംശയിക്കുന്നതായി പിതാവ്. വികാസ് വാൽക്കർ. ശ്രദ്ധയെ അഫ്താഖ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചെന്നാണ് കരുതുന്നതെന്ന് പിതാവ് പറഞ്ഞു.
നിർബന്ധിത മതപരിവർത്തനത്തിന് മകൾ വിസമ്മതിച്ചതാണോ കൊലയ്‌ക്ക് പിന്നിൽ എന്നാണ് സംശയിക്കുന്നത്. ഈ സംശയത്തിലും സമഗ്രമായ അന്വേഷണം വേണം. നിലവിൽ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്. ഡൽഹി പോലീസിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മകളുടെ ഘാതകനായ അഫ്താബിന് വധശിക്ഷ തന്നെ നൽകണം. തങ്ങൾക്ക് ഡൽഹി പോലീസിൽ വിശ്വാസമുണ്ട്. സംഭവത്തിൽ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്. ശ്രദ്ധ അവളുടെ മാതൃസഹോദരനുമായിട്ടായിരുന്നു കൂടുതൽ അടുപ്പം. തങ്ങളോട് അധികമൊന്നും സംസാരിച്ചിരുന്നില്ല. തനിക്ക് അഫ്താബിനെക്കുറിച്ച് കൂടുതലായി ഒന്നും അറിയില്ലെന്നും വികാസ് വ്യക്തമാക്കി.
അതേസമയം അഫ്താബിനെ വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുത്തു. മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ച കാട്ടിലും മറ്റ് സ്ഥലങ്ങളിലുമാണ് ഇയാളെ എത്തിച്ച് തെളിവെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാവിലെ അഫ്താബിനെ മെഹ്റൗളി പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇവിടെ നിന്നുമാണ് തെളിവെടുപ്പിന് എത്തിച്ചത്. അഫ്താബിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ശക്തമായ ജനരോഷവും നേരിടേണ്ടി വന്നു.
കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ മൊബൈൽ ഫോൺ പ്രതി ഉപേക്ഷിച്ചിരുന്നു. ഈ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൊലപ്പെടുത്തിയ ശേഷം ശ്രദ്ധയുടെ മൃതദേഹം മുറിയ്‌ക്കാൻ ഉപയോഗിച്ച കത്തി കണ്ടെത്തുന്നതും തിരച്ചിലിന്റെ ഉദ്ദേശ്യമായിരുന്നു.
Comments