ബാലി: ജി-20 ഉച്ചകോടിക്കായി ബാലിയിലെത്തിയ വേളയിൽ ഇന്തോനേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെയും ഇന്തോനേഷ്യയെയും തമ്മിൽ ശക്തമായി ബന്ധിപ്പിക്കുന്ന പൈതൃകവും സംസ്കാരവും നമുക്കുണ്ടെന്ന് മോദി പറഞ്ഞു. ഇന്ത്യയിൽ രാമക്ഷേത്രം ഉയരുന്ന ഈ കാലഘട്ടത്തിൽ ഇന്തോനേഷ്യയ്ക്കുള്ള രാമായണ പാരമ്പര്യത്തെ ഭാരതം അഭിമാനത്തോടെ ഓർക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബാലിയിൽ എത്തി നിങ്ങളോട് സംസാരിക്കുമ്പോഴും, ഇന്തോനേഷ്യൻ പാരമ്പര്യമുൾക്കൊള്ളുന്ന പാട്ടുകൾ നിങ്ങൾ പാടുമ്പോഴും 1500 കിലോ മീറ്റർ അകലെ, ഇന്ത്യയിലെ കട്ടക്കിൽ ബാലി യാത്ര മഹോത്സവം നടക്കുകയാണ്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഇന്ത്യ-ഇന്തോനേഷ്യ വ്യാപാര ബന്ധമാണ് ഇതിലൂടെ ആഘോഷിക്കപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
90 നോട്ടിക്കൽ മൈലുകൾ അകലെയല്ല നാമുള്ളത്. മറിച്ച് ഇന്തോനേഷ്യയിൽ നിന്നും 90 നോട്ടിക്കൽ മൈൽ ദൂരം മാത്രമെ ഇന്ത്യയിലേക്കുള്ളൂവെന്നതാണ് നാം തിരിച്ചറിയേണ്ടതെന്നും മോദി കൂട്ടിച്ചേർത്തു. ഇന്നത്തെ ഇന്ത്യയുടെ ചിന്തകൾ ചെറുതല്ല. അതിവേഗമാണ് ഭാരതം മുന്നേറുന്നത്. കൊറോണ മഹാമാരിയുടെ കാലത്ത് വാക്സിൻ നിർമാണത്തിൽ ഇന്ത്യ നേടിയ സ്വയംപര്യാപ്തത ലോകത്തിന് പോലും ഗുണം ചെയ്തുവെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ നവംബർ 14ന് രാത്രിയായിരുന്നു മോദി ഇന്തോനേഷ്യയിലെത്തിയത്.
Comments