കീവ് : യുക്രെനിലെ ഖേഴ്സണിൽനിന്നുള്ള പിന്മാറ്റത്തിനിടെ മൃഗശാലയിൽ നിന്ന് മൃഗങ്ങളെ കടത്തി റഷ്യൻ സൈനികർ. ഏഴ് റാക്കൂണുകൾ, രണ്ട് പെൺ ചെന്നായ്ക്കൾ, മയിലുകൾ, ഒരു ലാമ, കഴുത എന്നിവയെയാണ് റഷ്യൻ സൈനികർ കടത്തിയിരിക്കുന്നത്. നിലവിൽ ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മൃഗങ്ങളെ ബലമായി മൃഗശാലയിൽ നിന്ന് കടത്തി കൊണ്ട് പോകാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരു റാക്കൂണിനെ വാലിൽ തൂക്കി ക്രൂരമായി മറ്റൊരു കൂട്ടിൽ അടയ്ക്കാൻ ശ്രമിക്കുന്നു. ഈ സമയം സൈനികന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ റാക്കൂൺ ശ്രമിക്കുന്നതും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. നിരവധി കലാസൃഷ്ടികളും മെഡിക്കൽ ഉപകരണങ്ങളും ഖേഴ്സണിൽ നിന്ന് കാണാതായിട്ടുണ്ടെന്നാണ് വിവരം.
നിരവിധി പേരാണ് ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. അതിൽ യുക്രെയ്ൻ ആഭ്യന്തര മന്ത്രിയുടെ ഉപദേശകനായ ആന്റൺ ഗെരാഷ് ചെങ്കോയും ഉൾപ്പെടുന്നു. ആന്റൺ പങ്കുവച്ച ദൃശ്യങ്ങളിൽ ലാമയെ ട്രക്കിൽ കയറ്റാൻ ശ്രമിക്കുന്നതാണ് കാണാൻ സാധിക്കുന്നത്.
ഫെബ്രുവരിയിൽ ആരംഭിച്ച സൈനിക നടപടിയിൽ റഷ്യ നിയന്ത്രണത്തിലാക്കിയ പ്രധാന പ്രദേശമാണ് ഖേഴ്സൺ. ഒരുമാസം മുൻപ് ഹിത പരിശോധനയിലൂടെ ഖേഴ്സൺ റഷ്യയുടെ ഭാഗമായതായും പ്രസിഡന്റ് വ്ളാഡിമര് പുട്ടിന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് യുക്രെയ്ൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ റഷ്യക്ക് പിടിച്ചുനിൽക്കാനായില്ല. പിന്നാലെ സൈന്യത്തിന് പിൻമാറ്റം അനിവാര്യമാവുകയായിരുന്നു. ഇതിനിടെയാണ് പിൻവാങ്ങുന്നതിനൊപ്പം റഷ്യൻ സൈനികൾ നഗരത്തിൽ നിന്ന് മൃഗങ്ങളെ കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്.
Comments