ബംഗളൂരു : അനുവാദം കൂടാതെ സിഗരറ്റ് എടുത്തതിന് സ്വകാര്യ ബാങ്കിലെ മാനേജറെ കൊലപ്പെടുത്തി. ബയാതരായണപുരം സ്വദേശിയായ സുദർശൻ റാവു (26) ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ ബെല്ലന്ദൂരിനടുത്ത് കസവനഹള്ളിയിലാണ് സംഭവം. പ്രദേശവാസിയായ സ്റ്റുഡിയോ ഉടമ രാമചന്ദ്ര റെഡ്ഡിയെന്ന വ്യക്തിയാണ് കൃത്യം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു.
റാവു മാനേജറായി ജോലി ചെയ്യുന്ന അതേ കെട്ടിടത്തിലാണ് റെഡ്ഡി സ്റ്റുഡിയോ നടത്തിയിരുന്നത്. ഈ സ്ഥാപനത്തിന് താഴെ ഒരു ചായക്കട പ്രവർത്തിച്ചിരുന്നു. ഇവിടെ ചായ കുടിക്കാൻ എത്തിയ റാവു അവിടെ നിന്നും ഒരു സിഗരറ്റ് എടുത്തു. ചയക്കട ഉടമ ഈ സമയം അവിടെ ഉണ്ടായിരുന്നില്ല. പിന്നാലെ സിഗരറ്റ് എടുത്തതിനെ റെഡ്ഡി കളിയാക്കി. ഉടമയെ തനിക്ക് അറിയാമെന്നും ഉടമ തിരിച്ചെത്തിയാൽ പണം നൽകുമെന്നും റാവുവും പറഞ്ഞു.
എന്നാൽ ഇതിൽ പ്രകോപിതനായ റെഡ്ഡി റാവുവിന്റെ നെഞ്ചിൽ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ റാവു ഉടൻ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നാലെ സഹപ്രവർത്തകർ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ റാവുവിന്റെ കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് റെഡ്ഡിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Comments