പത്തനംതിട്ട: മണ്ഡല-മകര വിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. പുതിയ ശബരിമല-മാളികപ്പുറം മേൽശാന്തിമാരും ഇന്ന് ചുമതലയേൽക്കും.വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിക്കുക. നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെയും മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെയും അഭിഷേക, അവരോധിക്കൽ ചടങ്ങുകളും വൈകിട്ട് നടക്കും.
കൊറോണ നിയന്ത്രണങ്ങൾ നീക്കിയ ശേഷമുള്ള ആദ്യ ശബരിമല മണ്ഡലകാലത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. ഓൺലൈനിലും സ്‌പോട്ട് ബുക്കിങ്ങ് കൗണ്ടറുകൾ വഴിയും തീർത്ഥാടകർക്ക് ബുക്ക് ചെയ്യാം.
കെഎസ്ആർടിസിയുടെ 500 സർവീസ് പമ്പയിലേക്ക് നടത്തും. പമ്പ- നിലയ്‌ക്കൽ റൂട്ടിൽ മാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും.
സുരക്ഷയ്‌ക്കായി മൊത്തം 13,000 പൊലീസുകാരെയാണ് ശബരിമലയിൽ വിന്യസിക്കുന്നത്.
സന്നിധാനം, പമ്പ, നിലയ്‌ക്കൽ, എരുമേലി എന്നിവിടങ്ങളിൽ 134 സിസിടിവി ക്യാമറകളും സ്ഥാപിച്ചു. ഇടത്താവളങ്ങളിലും പ്രത്യേക സുരക്ഷാസംവിധാനം ഉണ്ടാകും. ഡിസംബർ 27 വരെയാണ് മണ്ഡല ഉത്സവ കാലം. ജനുവരി 14നാണ് മകരവിളക്ക്.
Comments