കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരുവിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽ തല്ല്. സംഭവത്തിൽ പ്രദേശവാസികളും പ്രവർത്തകരുമുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ബിർഭൂം ജില്ലയിലെ ബഹർപൂർ ഗ്രാമത്തിലായിരുന്നു സംഭവം.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു ഇരു വിഭാഗം തൃണമൂൽ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയത്. നേരത്തെയുണ്ടായിരുന്ന പ്രശ്‌നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കം പിന്നീട് കയ്യാങ്കളിയിലും ബോംബേറിലും കലാശിക്കുകയായിരുന്നു. ബോംബേറിലാണ് പ്രദേശവാസികൾക്ക് പരിക്കേറ്റത്.
വൻ പോലീസ് സന്നാഹം എത്തിയാണ് സംഘർഷം പരിഹരിച്ചത്. സംഭവത്തിൽ 12 തൃണമൂൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സംഘർഷ സ്ഥലത്ത് നിന്നും പൊട്ടാത്ത നിരവധി ബോംബുകൾ കണ്ടെത്തി. ഇത് പിന്നീട് ബോംബ് സ്‌ക്വാഡ് നിർവ്വീര്യമാക്കി. ആക്രമണത്തിൽ പരിക്കേറ്റവരെ സിയുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ ബുർദ്വാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അടുത്തിടെ സമാനമായ രീതിയിൽ തൃണമൂൽ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം വലിയ ദുരന്തത്തിലായിരുന്നു കലാശിച്ചത്. തൃണമൂൽ പ്രവർത്തകർ നടത്തിയ ബോംബേറിൽ പത്തിലധികം പേർക്ക് ജീവൻ നഷ്ടമായിരുന്നു. വീടുകൾ കത്തി നശിച്ചു. നിരവധി പേർക്കാണ് പരിക്കേറ്റത്.
Comments