ബംഗളൂരു: ബിജെപിയിൽ ചേരാനിരുന്ന മുൻ ജനതാദൾ നേതാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 64-കാരനായ മല്ലികാർജുൻ മുത്യാലിനെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. കർണാടകയിലെ കലബുറഗി സ്വദേശിയാണ് മരിച്ച മുത്യാൽ.
പ്രദേശത്ത് കട നടത്തുന്നയാളാണ് മുത്യാൽ. മൃതദേഹം കണ്ടെത്തിയ ഇവിടെ നിന്ന് പണവും നഷ്ടപ്പെട്ടതായി അദ്ദേഹത്തിന്റെ മകൻ പറഞ്ഞു. നേരത്തെയും കടയിൽ മോഷണം നടന്നിട്ടുണ്ട്. അതിനാൽ അച്ഛൻ കടയിലാണ് ഉറങ്ങാറുള്ളതെന്നും മകൻ വെങ്കിടേഷ് സൂചിപ്പിച്ചു. മോഷണശ്രമം പരാജയപ്പെടുത്തുന്നതിനിടയിൽ കൊല്ലപ്പെട്ടതാകാമെന്നും മകൻ പറഞ്ഞു. കൊലപ്പെടുത്തിയവർ പണം തട്ടിയെടുക്കുകയും കടയിലുണ്ടായിരുന്ന ഏതാനും രേഖകൾ നശിപ്പിക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതിക്രൂരമായാണ് മുത്യാൽ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സ്വകാര്യഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ട്.
മുത്യാൽ അടുത്തിടെ ജനതാദൾ വിട്ട് ബിജെപിയിൽ ചേരാൻ ഒരുങ്ങുകയായിരുന്നു. വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാനൊരുങ്ങുന്നതിനിടയിലാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പങ്കെടുത്ത പരിപാടിയിലും ഇയാൾ പങ്കെടുത്തിരുന്നു. അദ്ദേഹം ബിജെപി പരിപാടികളിൽ സജീവമായി പങ്കെടുക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
Comments