കൊച്ചി: സാങ്കേതിക സർവ്വകലാശാല താൽക്കാലിക വിസി നിയമനത്തിനത്തിൽ സർക്കാർ നൽകിയ ഹർജിയെ ചോദ്യം ചെയ്ത് ഡോ.സിസ തോമസ്. ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് സാധിക്കില്ല എന്നും ഹർജി നിലനിൽക്കില്ല എന്നും സിസ തോമസ് സത്യവാങ്മൂലത്തിൽ പറഞ്ഞു. വൈസ് ചാൻസലർ ആകാൻ തനിക്ക് യോഗ്യതയുണ്ടെന്നും സിസ തോമസ് ചൂണ്ടിക്കാണിച്ചു.
മുപ്പത്തൊന്നര വർഷത്തെ അദ്ധ്യാപന പരിചയം തനിക്കുണ്ട്. പ്രൊഫസർ ആയി 13 വർഷം പ്രവർത്തിച്ചു. ചുമതലയേറ്റെടുക്കാൻ എത്തിയപ്പോൾ തനിക്ക് സർവ്വകലാശാല ഉദ്യോഗസ്ഥരുടെയും വിദ്യാർത്ഥി സംഘടനയിൽ നിന്നുമുണ്ടായ എതിർപ്പും പ്രതിഷേധവും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഡോ.സിസ തോമസ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. സർക്കാരിന് വേണ്ടി കോടതിയെ സമീപിക്കാൻ അഡീഷണൽ സെക്രട്ടറിക്ക് അധികാരമുണ്ടോ എന്നത് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, കെടിയു വിസി നിയമനം റദ്ദാക്കിയ വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്നാവശ്യപ്പെട്ടാണ് ഡോ. രാജശ്രീ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. ശമ്പളവും മറ്റ് അനൂകൂല്യം തിരിച്ചുപിടിക്കരുതെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഡോ.എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല(കെടിയു) വൈസ് ചാൻസലറായുള്ള ഡോ.രാജശ്രീ എംഎസിന്റെ നിയമനം സുപ്രീം കോടതിയാണ് റദ്ദാക്കിയത്.
Comments