ഇസ്ലാമാബാദ്: ഭീകരവാദ പ്രവർത്തനങ്ങളാണ് പാകിസ്താന്റെ പ്രധാന പ്രശ്‌നങ്ങളിൽ ഒന്നെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഖൈബർ പഖ്തുൻഖ്വയിലെ ലക്കി മർവാട്ടിൽ ഉണ്ടായ ആക്രമണത്തിൽ ആറ് പോലീസുകാർ കൊല്ലപ്പെട്ട സംഭവത്തെയും ഷെരീഫ് അപലപിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യങ്ങൾ പ്രധാനമന്ത്രി ജനങ്ങളെ അറിയിച്ചത്.
രാജ്യം നേരിടുന്ന വലിയ പ്രശ്‌നം ഭീകരവാദ പ്രവർത്തനങ്ങളാണ്. സുരക്ഷാ സേനയും പോലീസും അതിനെതിരെ ശക്തമായി പോരാടുകയാണ്. ലക്കി മർവാട്ടിൽ പോലീസ് വാനിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തെ അപലപിക്കാൻ വാക്കുകളില്ല. ദുഃഖിതരായ കുടുംബങ്ങൾക്ക് വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നാണ് ഷെരീഫ് ട്വിറ്ററിൽ കുറിച്ചത്.
പാകിസ്താൻ ആഭ്യന്തര മന്ത്രി റാണാ സനാഉല്ലയും ആക്രമണത്തെ അപലപിച്ചു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ഐജിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് ലക്കി മർവാട്ടിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ആറ് പോലീസുകാർ കൊല്ലപ്പെട്ടത്. ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ട് ഭീകരർ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാനിനു നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന പാകിസ്താന് ഭീകരാക്രമണങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രാജ്യത്തെ തിരിച്ച് പിടിക്കുന്നതിന് ലോകരാജ്യങ്ങളിൽ നിന്ന് പാകിസ്താൻ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ വർദ്ധിച്ച് വരുന്ന ഭീകര പ്രവർത്തനങ്ങൾ അവയ്‌ക്ക് ഒരു വെല്ലുവിളിയാകുമോ എന്നത് കാത്തിരുന്നു അറിയേണ്ടതായുണ്ട്.
Comments