തിരുവനന്തപുരം: ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിലിരുന്ന ആളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. 25-കാരനായ കൊല്ലം പരവൂർ സ്വദേശി എസ്. ബിജോയിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളനാട് കരുണാസായി ലഹരിവിമോചന കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന കഴക്കൂട്ടം ഉള്ളൂർക്കോണം സ്വദേശി വിജയനെ കൊലപ്പെടുത്തിയ കേസിലാണ് ബിജോയിയെ അറസ്റ്റ് ചെയ്തത്. ചിറയൻകീഴ് ഷാഡോ പോലീസാണ് ഇവരെ പിടികൂടിയത്.
ബിജോയിയും ലഹരിവിമോചന കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഇയാൾക്ക് കൂട്ടിരുന്ന ആളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപാനം നിർത്താനായി ചികിത്സയ്ക്കെത്തിയതാണ് ഇരുവരും. പൂച്ചെട്ടി കൊണ്ട് തലയ്ക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയത്. കമ്പി കൊണ്ട് തല്ലിയതായും ദൃക്സാക്ഷികൾ പറഞ്ഞു. അക്രമാസക്തനായ ബിജോയി ജനൽചില്ലുകളും തകർത്തു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവർക്ക് ഇയാളെ പിന്തിരിപ്പിക്കാൻ സാധിച്ചില്ല.
പോലീസെത്തിയതോടെ കമ്പിയുമായി കെട്ടിടത്തതിന്റെ മൂന്നാം നിലയിലേക്ക് ഓടിക്കയറിയ ഇയാൾ ഗ്രില്ലിന്റെ പൂട്ട് തകർത്ത്് സമീപത്തേയ്ക്ക് ചാഞ്ഞ് നിന്ന റബർ മരത്തിലൂടെ മതിലിന് പുറത്തിറങ്ങി തോട്ടത്തിലൂടെ സമീപത്തെ റോഡിലെത്തി. തുടർന്ന് അവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ എടുത്ത് സ്ഥലം വിടുകയായിരുന്നു. ആക്രമത്തിൽ പരിക്കേറ്റ വിജയനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Comments