ഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിക്കെതിരെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും പോരാട്ടം കടുപ്പിച്ച് ബിജെപി. ആം ആദ്മി പാർട്ടിയുടെ ജനദ്രോഹ നടപടികളും അഴിമതിയും തുറന്നു കാട്ടുന്ന പോസ്റ്ററുകളും നോട്ടീസുകളും ഭാരതീയ ജനതാ പാർട്ടി ജനങ്ങൾക്ക് മുന്നിൽ വ്യാപകമായി പ്രദർശിപ്പിക്കുകയാണ്. ഇപ്പോൾ ഡൽഹി തെരുവോരങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററാണ് ജനങ്ങൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ‘ദില്ലി കേ തഗ്‌സ്'( ഡൽഹിയിലെ കള്ളന്മാർ) എന്ന പോസ്റ്ററാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം ചർച്ചയാവുന്നത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ, കൈലാഷ് ഗെഹ്‌ലോട്ട് തുടങ്ങിയ ആം ആദ്മി പാർട്ടി നേതാക്കളെ ഉൾപ്പെടുത്തി കൊണ്ടാണ് സിനിമാ പോസ്റ്ററിന് സമാനമായ ഒരു പോസ്റ്റർ ബിജെപി പുറത്തിറക്കിയിരിക്കുന്നത്. ‘ആം ആദ്മി പാർട്ടി അവതരിപ്പിക്കുന്ന ‘ദില്ലി കേ തഗ്‌സ്’. സംവിധാനം, നിർമ്മാണം- അരവിന്ദ് കേജ്‍രിവാൾ, അഭിനേതാക്കൾ മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ’ എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.
രസകരമായ പോസ്റ്റർ ‘ബിജെപി ഡൽഹി’ അവരുടെ ട്വിറ്ററിലും പങ്കുവെച്ചു. അഴിമതി ആരോപണങ്ങൾ നേരിടുന്ന എഎപിയെ പരിഹസിക്കുകയാണ് പോസ്റ്ററിലൂടെ ബിജെപി. യാഥാർത്ഥ്യത്തെ തുറന്നു കാണിക്കുന്നതാണ് ഡൽഹിയിലെ ബിജെപി പങ്കുവെച്ച പോസ്റ്റർ എന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. ഡൽഹിയെ ആം ആദ്മി പാർട്ടി നേതാക്കാൾ കൊള്ളയടിക്കുകയാണ്. മദ്യ കുംഭകോണം, ഹവാല കുംഭകോണം, ബസ് കുംഭകോണം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത അഴിമതികളാണ് എഎപി നേതാക്കൾ നടത്തിയത്. ഡൽഹിയിൽ ഒത്തു കൂടിയ കലാപകാരികൾക്ക് ഇവർ പിന്തുണ കൊടുത്തതും ജനങ്ങൾ മറക്കില്ല എന്ന് ഷെഹ്‌സാദ് പൂനവല്ല പ്രതികരിച്ചു.
Comments