കൊച്ചി: ശബരിമലയിലെ വിവാദ കൈപ്പുസ്തകം പിൻവലിച്ച് സർക്കാർ. ആചാരലംഘനത്തിന് കളമൊരുക്കി ആഭ്യന്തരവരുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കൈപ്പുസ്കം പിൻവലിക്കാൻ തീരുമാനിച്ചത്. പുസ്തകം പിൻവലിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടുവെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ‘ ഇപ്പോഴാണ് വിഷയം ശ്രദ്ധയിൽ പെട്ടത്. ഒരു ഉത്തരവ് അല്ല ഇത്. സർക്കാരുമായി യാതൊരു ബന്ധവും ഇല്ല. പണ്ട് അടിച്ചു വിട്ടത് അതേ പോലെ കൊടുത്തു. നിലവിലുള്ള സംവിധാനത്തിൽ യാതൊരു മാറ്റവും വരുത്താൻ ദേവസ്വം ബോർഡും സർക്കാരും ആഗ്രഹിക്കുന്നില്ല. വിഷയത്തിൽ ആശങ്കയോ വിവാദമോ ആവശ്യമില്ല. പ്രയാസം ഉണ്ടാകുന്ന ഒരു ഇടപെടലും ഉണ്ടാകില്ല എന്ന് ഉറപ്പാണ്” എന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം മുൻ വർഷങ്ങളിൽ പ്രിന്റ് ചെയ്ത പുസ്തകം കൊടുത്തതാണെന്ന് എഡിജിപി എം.ആർ അജിത് കുമാർ പറഞ്ഞു. ‘ വിവാദമാകുന്ന ഒരു നിർദേശം നൽകിയിട്ടില്ല. പോലീസ് പുസ്തകത്തിൽ ഉണ്ടായത് ഒരു നോട്ട പിശക് മാത്രം. കൈപ്പുസ്തകത്തിൽ മറ്റു പല തെറ്റുകളും ഉണ്ട്. ഇത് ഉടൻ മാറ്റാൻ ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. എല്ലാം തിരുത്തി പുതിയ നിർദ്ദേശങ്ങൾ കൊടുക്കും. ആശങ്കയുടെ ആവശ്യമില്ലെന്നും’ എഡിജിപി പറഞ്ഞു.
സന്നിധാനത്തെ പോലീസുകാർക്ക് വിതരണം ചെയ്ത പുസ്തകത്തിലാണ് യുവതീ പ്രവേശന വിധിയെ പറ്റിയുള്ള പരാമർശം. 28/9/2018ൽ സുപ്രീംകോടതി പുറപ്പെടുവിച്ച യുവതീ പ്രവേശന വിധി നിലനിൽക്കുന്നതിനാൽ എല്ലാവർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്നാമ് കൈപ്പുസ്തകത്തിൽ പറയുന്നത്. ശബരിമലയിൽ തീർത്ഥാടകരോട് പോലീസ് എങ്ങനെ പെരുമാറണം, ഡ്യൂട്ടി പോയിന്റുകളുടെ പ്രത്യേകതകൾ എതൊക്കെയാണ് പൂജാ സമയം, സന്നിധാനത്തെ സ്ഥലങ്ങൾ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തുന്ന പുസ്തകത്തിൽ ഒന്നാമതായാണ് യുവതി പ്രവേശന വിധി ഓർമ്മപ്പെടുത്തി നിർദ്ദേശം നൽകിയിരിക്കുന്നത്.
Comments