കോഴിക്കോട്: തിരുവനന്തപുരം സംസ്കൃത കോളേജിൽ ഗവർണറെ അധിക്ഷേപിച്ചുകൊണ്ട് എസ്എഫ്ഐ ബാനർ സ്ഥാപിച്ച സംഭവത്തിൽ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വളരെ മോശമായിട്ടുള്ള നടപടികളാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. മുഖ്യമന്ത്രി അത് തിരുത്തേണ്ടതാണ്. എസ്എഫ്ഐക്കാർ സംസ്കാര ശൂന്യമായാണ് പെരുമാറുന്നത്. ഗവർണറെ വ്യക്തിപരമായി മോശം ഭാഷയിൽ അധിക്ഷേപിച്ചാൽ തിരിച്ച് മുഖ്യമന്ത്രിക്ക് നേരെയും അത് ഉണ്ടാവും. പിന്നീട് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംസ്കൃത കോളേജിന്റെ ഗേറ്റിൽ ഗവർണറെ അധിക്ഷേപിച്ചുകൊണ്ടുള്ള ബാനർ ഉയർന്നത്. ‘ഗവർണറിന്റെ തന്തേടെ വകയല്ല രാജ്ഭവൻ’ എന്നായിരുന്നു ബാനറിലെ അധിക്ഷേപകരമായ വാചകങ്ങൾ. സംഭവം വിവാദമായതോടെ എസ്എഫ്ഐ പ്രവർത്തകർ കോളേജ് കവാടത്തിൽ നിന്നും ബാനർ അഴിച്ചുമാറ്റുകയും ചെയ്തു. ബാനർ സ്ഥാപിച്ച സംഭവത്തിൽ മാപ്പപേക്ഷിച്ച് പ്രിൻസിപ്പൽ കെഡി ശോഭ രംഗത്തു വന്നിരുന്നു. ഒരു കലാലയത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിതെന്ന് പ്രിൻസിപ്പൽ ഖേദം പ്രകടിപ്പിച്ചു.
അതേസമയം, എസ്എഫ്ഐ പ്രവർത്തകരെ ന്യായീകരിച്ചാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു രംഗത്തെത്തിയത്. കുട്ടികൾക്ക് മുതിർന്നവരോളം തന്നെ പക്വമായ രീതിയിൽ കാര്യങ്ങൾ കാണാൻ ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല എന്നായിരുന്ന മന്ത്രിയുടെ ന്യായീകരണം. താൻ പറഞ്ഞപ്പോൾ തന്നെ ബാനർ നീക്കം ചെയ്തു. കുട്ടികൾ പ്രതികരിക്കുന്നത് അവരുടെ പ്രായത്തിന്റെ പ്രത്യേകതകൾ കൊണ്ടാണ് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
Comments