തിരുവനന്തപുരം: ദേശീയപതാകയെ അവഹേളിച്ച സംഭവത്തിൽ ഓൺലൈൻ റീടെയിൽ പ്ലാറ്റ്ഫോം ആയ ആമസോണിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തു.സംഭവം നടന്ന് 10 മാസത്തിന് ശേഷമാണ് കേസെടുക്കുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്എസ് മനോജ് നൽകി പരാതിയിലാണ് കേസെടുത്തത്. 2022 ജനുവരി 25 നാണ് പരാതി നൽകിയിരുന്നത്.
റിപബ്ലിക് ദിനത്തിനോടനുബന്ധിച്ചുള്ള വിപണം ലക്ഷ്യമിട്ട് ദേശീയ പതാകയുടെ ചിത്രം പ്രിന്റ് ചെയ്ത ചെരുപ്പ്, ടീ ഷർട്ട്, മിഠായി കവർ, ചുരിദാർ, സിറാമിക് കപ്പ് തുടങ്ങിയ വസ്തുക്കൾ വിൽപ്പനയ്ക്കായി ആമസോൺ പോർട്ടലിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ എല്ലാം സ്ക്രീൻഷോട്ട് സഹിതമാണ് എസ്എസ് മനോജ് മുഖ്യമന്ത്രി,ഡിജിപി,തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയത്.
ദേശീയ ആദര നിയമം-1971 സെക്ഷൻ 2, ഇന്ത്യൻ ഫ്ളാഗ് കോഡ് -2001 സെക്ഷൻ 2.1(4,5) എന്നിവയുടെ കടുത്ത ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. രാജ്യത്തെ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ചും സ്ഥിരമായി ലംഘിച്ചും, ദേശീയ പതാകയേയും അതു വഴി ഇന്ത്യൻ ദേശീയതയേയും അപമാനിച്ചും ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഇത്തരം വിദേശ ഓൺലൈൻ കമ്പനികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
തെളിവുകൾ നശിപ്പിക്കാനുള്ള സമയം കമ്പനിക്ക് ലഭിച്ചുവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. കമ്പനിക്കെതിരെ ശിക്ഷാ നടപടികൾ ഉറപ്പാക്കും വരെ നിയമ പോരാട്ടം തുടരുമെന്നും വിവര സാങ്കേതിക വിദ്യയിലെ അതീവ വിദഗ്ധരുടെ സഹായത്തോടെ നടത്തുന്ന അന്വേഷണത്തിനു മാത്രമേ ഫലം കാണാൻ കഴിയുകയെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാട്ടി.
Comments