കോഴിക്കോട്: ശബരിമലയിൽ ആചാര ലംഘനം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ക്ഷേത്ര സംരക്ഷണ സമിതി. തീക്കൊള്ളികൊണ്ടാണ് സർക്കാർ തലചൊറിയുന്നത് എന്ന് ക്ഷേത്ര സംരക്ഷണ സമിതി പ്രസ്താവനയിൽ പറയുന്നു. ശബരിമലയിൽ ആചാര ലംഘനം നടത്താനുള്ള ഗൂഢ നീക്കങ്ങളെ എന്ത് വില കൊടുത്തും ഭക്ത ജനങ്ങളും, ഹൈന്ദവ സംഘടനകളും ഒന്നായി ചെറുത്ത് തോൽപ്പിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
കൊറോണയ്ക്ക് ശേഷം വന്ന മണ്ഡലകാലത്ത് അയ്യപ്പ ഭക്തരുടെ തിരക്ക് മനസ്സിലാക്കി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ആചാര ലംഘനം നടത്തി ശബരിമലയെയും ആചാരാനുഷ്ഠാനങ്ങളെയും തകർക്കാനുള്ള ശ്രമമാണ് സർക്കാരും പോലീസും നടത്തുന്നത്. ഭക്തരുടെ തിരക്ക് വർദ്ധിച്ചത് മനസ്സിലാക്കി അത് തകർക്കാനാണ് യുവതികളെ പ്രവേശിപ്പിക്കാൻ നീക്കം നടത്തുന്നത്. പമ്പയിലെ ബലിതർപ്പണം, പുണ്യം പൂങ്കാവനം എന്നിവയ്ക്കെതിരായ പോലീസ് അസോസിയേഷന്റെ പ്രസ്താവനകൾ പോലീസിന്റെയും സർക്കാരിന്റെയും മനോഭാവമാണ് വ്യക്തമാക്കുന്നത്.
അയ്യപ്പ ഭക്തരിൽ നിന്നും യാത്രാ നിരക്കിനെക്കാളും 35 ശതമാനം കൂടുതൽ ചാർജ് ആണ് ഈടാക്കുന്നത്. ഇത് പിൻവലിക്കണം. ബുക്കിംഗ് ഇല്ലാതെ എത്തുന്ന അയ്യപ്പ ഭക്തർക്കും നിയന്ത്രണങ്ങൾ ഇല്ലാതെ അനുമതി നൽകണം. അതൊന്നും ചെയ്യാതെ ആചാര ലംഘനം നടത്താനാണ് ശ്രമമെങ്കിൽ അത് തീക്കൊള്ളികൊണ്ട് തല ചൊറിയൽ ആകും. സർക്കാരിന്റെയും പോലീസിന്റെയും ഗൂഢപദ്ധതികളെ എന്ത് വിലകൊടുത്തും ഭക്ത ജനങ്ങളും ഹൈന്ദവ സംഘടനകളും ഒറ്റക്കെട്ടായി ചെറുത്ത്തോൽപ്പിക്കും. അതിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി മുൻപന്തിയിൽ ഉണ്ടാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Comments