തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കത്തിലൂടെ ജോലി ലഭിച്ച മൂന്നു പേരിൽ ഒരാൾ സിഐടിയു മുൻ സംസ്ഥാന ട്രഷററുടെ മകൻ. കാട്ടാക്കട ശശിയുടെ മകൻ ജെ.എസ്.കിരണിന് ജൂനിയർ ക്ലാർക്കായിട്ടാണ് നിയമനം ലഭിച്ചത്. കോർപ്പറേഷൻ കത്ത് വിവാദത്തിന് പിന്നാലെ സഹകരണ സംഘത്തിലെ നിയമനവുമായി ബന്ധപ്പെട്ട് ആനാവൂരിന്റെ കത്ത് പുറത്ത് വന്നത് പാർട്ടിക്ക് സൃഷ്ടിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്.
എന്നാൽകത്ത് നൽകിയതിൽ തെറ്റെന്ത്, വിവാദമാക്കേണ്ട കാര്യമില്ല. അറ്റൻഡർ നിയമനം വേണ്ടെന്ന് പറഞ്ഞത് സംഘത്തിന്റെ ബാധ്യത കണക്കിലെടുത്താണ്.നിയമനവുമായി ബന്ധപ്പെട്ട് സഹകരണ സംഘം ഉപദേശം ചോദിച്ചപ്പോൾ നിർദ്ദേശം നൽകുക മാത്രമാണ് ചെയ്തതെന്നായിരുന്നു സംഭവത്തിൽ ആനാവൂരിന്റെ വാദം. ഇതാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സഹകരണ സംഘത്തിൽ മൂന്ന് പേരെ നിയമിക്കണമെന്ന് അറിയിച്ചുള്ള ആനാവൂരിന്റെ കത്ത് പുറത്ത് വന്നത്.കഴിഞ്ഞ വർഷം ജൂലൈ 6 നാണ് ജില്ലാ മർക്കന്റൈൽ സഹകരണ സംഘം ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും സംഘത്തിലെ പാർട്ടി കാര്യങ്ങൾ നടപ്പാക്കാൻ ചുമതലപ്പെട്ടയാളുമായ ബാബുജാന് കത്ത് നൽകിയത്. സിപിഎം ജില്ലാ കമ്മിറ്റിയുടെ ലെറ്റർ പാഡിലാണ് ഈ കത്ത് ആനാവൂർ എഴുതിയിരുന്നതും.
ജൂനിയർ ക്ലാർക്ക് വിഭാഗത്തിൽ വി.എസ്.മഞ്ജു, ജെ.എസ്.കിരൺ എന്നിവരെയും ഡ്രൈവറായി ആർ.എസ്.ഷിബിൻ രാജിനെയും നിയമിക്കണമെന്നും അറ്റൻഡർ തസ്തികയിലേക്ക് തൽക്കാലം നിയമനം വേണ്ടെന്നുമായിരുന്നു ആനാവൂരിന്റെ കത്തിലെ നിർദ്ദേശം. നിയമന കത്ത് പുറത്ത് വന്നതിന് പിന്നാലെ അത് താൻ നൽകിയതാണ് എന്ന് ആനാവൂർ പറഞ്ഞിരുന്നു.
Comments