എറണാകുളം: ചെലവന്നൂരിൽ കായൽ ഭൂമി കയ്യേറി ബോട്ട് ജെട്ടിയും മതിലും നിർമ്മിച്ച കേസിൽ നടൻ ജയസൂര്യയ്ക്ക് സമൻസ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് നടനും മൂന്ന് ഉദ്യോഗസ്ഥർക്കും സമൻസ് അയച്ചത്. കേസിൽ കഴിഞ്ഞ മാസം കായൽ ഭൂമി കയ്യേറിയതായി വ്യക്തമാക്കി ജയസൂര്യയ്‌ക്കെതിരെ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി സമൻസ് അയച്ചത്.
അടുത്ത മാസം 29 ന് കോടതിയിൽ നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നടനുൾപ്പെടെയുള്ള പ്രതികൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ജയസൂര്യയ്‌ക്ക് പുറമേ കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥരാണ് മറ്റ് പ്രതികൾ. കായൽ ഭൂമി കയ്യേറി മതിലും ബോട്ട് ജെട്ടിയും നിർമ്മിക്കാൻ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്നാണ് കണ്ടെത്തൽ. കോർപ്പറേഷൻ ബിൽഡിംഗ് ഇൻസ്‌പെക്ടറായിരുന്ന ആർ രാമചന്ദ്രൻ നായർ, അസിസ്റ്റന്റ് എൻജിനീയറായിരുന്ന ഗിരിജാ ദേവി, ബോട്ടു ജെട്ടിയും ചുറ്റുമതിലും രൂപ കൽപ്പന ചെയ്ത എൻഎം ജോസഫ് എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവായിരുന്നു പരാതി നൽകിയത്. ഇതിൽ 2016 ലാണ് ജയസൂര്യയ്‌ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. കൊച്ചി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നടൻ നടത്തിയത് ഗുരുതര കുറ്റകൃത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments