ന്യൂഡൽഹി: എല്ലാ ഭീകരാക്രമണങ്ങളും ഒരേ രീതിയിലുള്ള നടപടി അർഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് ഡൽഹിയിൽ നടക്കുന്ന അന്താരാഷ്‌ട്ര സമ്മേളനത്തിന്റെ മൂന്നാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ഭീകരവാദ പ്രവർത്തനങ്ങളും എവിടെ നടക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ അവയെ വേർതിരിച്ച് പരിഗണിക്കുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഏതൊരു ഭീകരാക്രമണമായാലും അത് എവിടെ നടന്നതാണെങ്കിലും അപലപിക്കപ്പെടേണ്ടതാണ്. കർശനമായ നടപടി അർഹിക്കുന്നതാണ്. ലോകരാജ്യങ്ങൾ തീവ്രവാദത്തെ ഗുരുതര പ്രശ്‌നമായി പരിഗണിക്കാൻ ആരംഭിക്കുന്നതിന് എത്രയോ മുമ്പ് തന്നെ ഭീകരതയുടെ ഏറ്റവും മോശമായ മുഖം അഭിമുഖീകരിക്കേണ്ടി വന്നവരാണ് ഇന്ത്യക്കാരെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി പല രൂപത്തിലും ഭാവത്തിലും നാമങ്ങളിലും തീവ്രവാദം ഉടലെടുത്തു. അതുവഴി ഇന്ത്യയെ നാമാവശേഷമാക്കാൻ ശ്രമിച്ചു. ഭാരതത്തിന് ആയിരക്കണക്കിന് പേരുടെ ജീവൻ ഇത്തരത്തിൽ നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഞങ്ങൾ ഭീകരതയ്‌ക്കെതിരെ ധൈര്യസമേതം പോരാടി. ഓരോ ചെറിയ ആക്രമണങ്ങളെ പോലും വലിയ പ്രധാന്യത്തോടെയാണ് രാജ്യം കണ്ടത്. ഒരു ജീവന്റെ വിലയും ചെറുതല്ല. അതിനാൽ ഭീകരവാദം വേരോടെ പിഴുതെറിയുന്നതുവരെ ഇന്ത്യയ്ക്ക് വിശ്രമമില്ലെന്നും മോദി പറഞ്ഞു.
ചില രാജ്യങ്ങൾ അവരുടെ വിദേശനയത്തിന്റെ ഭാഗമായാണ് ഭീകരരെ പിന്തുണയ്‌ക്കുന്നത്. അത്തരം രാജ്യങ്ങൾ രാഷ്‌ട്രീയപരമായും ആശയപരമായും സാമ്പത്തികപരമായും തീവ്രവാദത്തിന് പിന്തുണ നൽകുന്നു. സദാസമയവും ഭീഷണിയിൽ തുടരുന്ന ഒരിടത്ത് കഴിയാൻ ആരും തന്നെ ആഗ്രഹിക്കില്ല. അതുകൊണ്ട് തന്നെ ഭീകരതയുടെ നിഴലിൽ കഴിയുന്നവരുടെ ജീവിതം ദുസ്സഹമാണ്. അവർക്ക് സാധാരണമായ ഒരു ജീവിതം അപ്രാപ്യമായി തുടരുന്നു. തീവ്രവാദത്തിന്റെ പരിണിതഫലം സമ്പദ് വ്യവസ്ഥയെ പോലും ബാധിക്കുന്നതാണെന്നും മോദി പറഞ്ഞു. 78 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
Comments