മുംബൈ : അച്ഛന്റെ കൊലപാതകിയെ കൈയ്യോടെ പിടികൂടി മകൾ. അച്ഛനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് ഫോൺ റെക്കോർഡിലൂടെയാണ് മകൾ തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം നടന്നത്. ഹൃദയാഘാതം മൂലം മരിച്ചുവെന്ന് പറഞ്ഞ സംഭവത്തിലാണ് അപ്രതീക്ഷിത വിഴിത്തിരിവുകൾ ഉണ്ടായത്.
ഓഗസ്റ്റ് ആറിനാണ് രഞ്ജന രാംതേക്കിന്റെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിൽ മരിച്ചുവെന്നാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇവർ വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് സംസ്കാരവും നടത്തി. എന്നാൽ അടുത്തിടെ മകൾ ശ്വേത വീട്ടിലെത്തിയതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്.
അമ്മയുടെ ഫോൺ എടുത്തപ്പോഴാണ് കാമുകനുമായി നടത്തിയ സംഭാഷണം മകളുടെ ശ്രദ്ധയിൽ പെട്ടത്. താൻ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ഭർത്താവിനെ കൊന്നുവെന്നും രാവിലെ എല്ലാവരും എത്തുമ്പോൾ ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് പറയും എന്നുമാണ് കാമുകനായ മുകേഷ് ത്രിവേദിയോട് രഞ്ജന പറഞ്ഞത്. ഇതോടെ മകൾ ഈ ഫോൺ സംഭാഷണത്തിന്റെ റെക്കോർഡ് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
ഫോൺ റെക്കോർഡിന്റെ അടിസ്ഥാനത്തിൽ പോലീസ് രഞ്ജനയെയും മുകേഷിനെയും വിളിപ്പിച്ച് ചോദ്യം ചെയ്തു. തുടർന്ന് ഇരുവരും കുറ്റസമ്മതം നടത്തുകയായിരുന്നു.
Comments