ന്യൂഡൽഹി: ആസൂത്രിത ആക്രമണങ്ങളെല്ലാം ഭീകരരുടെ സൃഷ്ടിയാണെന്നും അത്തരക്കാർക്കെതിരെ ഒരു മൃദുസമീപനവും പ്രതീക്ഷിക്കേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആസൂത്രിത ആക്രമണം നടത്തുന്നവരാണ് ഭീകരതയ്ക്ക് വഴിമരുന്നി ടുന്നതെന്നും അവരുടെ പ്രവൃത്തികളാണ് ഭീകരർക്ക് പണമുണ്ടാക്കാനുള്ള സാദ്ധ്യത തുറക്കുന്നതെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ഭീകരതയ്ക്ക് ധനസഹായങ്ങൾ നൽകുന്നതിനെതിരെയുള്ള ആഗോള സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ ഭീകരരവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന ഉറപ്പ് നൽകിയത്.
ആഗോളതലത്തിൽ മനുഷ്യക്കടത്ത്, ആയുധക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവയെല്ലാം ഒരേ സംഘങ്ങളുടെ വിവിധ മാർഗ്ഗങ്ങളാണ്. ചില രാജ്യങ്ങളെ കേന്ദ്രീകരിക്കുന്നതിന് പിന്നിലും ആഗോള ലക്ഷ്യങ്ങളുണ്ട്. ഇവയെ ഒറ്റപ്പെട്ട സംഭവമായിട്ടല്ല, മറിച്ച് ഒരുമിച്ച് ഒരേ തന്ത്രത്തോടെ നേരിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഗോള തലത്തിലെ എല്ലാകുറ്റവാളി സംഘങ്ങളും ഒരേ പാതയിൽ സഞ്ചരിക്കുന്നവരാണ്. അവർക്ക് സാധനങ്ങൾ കൈമാറാനും പരസ്പരം ബന്ധപ്പെടാനും വലിയ സംവിധാനങ്ങളാണ് പ്രവർത്തിക്കുന്നത്. അവയെ തകർക്കാൻ ആഗോള തല ആസൂത്രണവും കൂട്ടായ്മയും ലോകരാഷ്ട്രങ്ങൾക്കിടയിൽ അനിവാര്യമാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഈ കാലഘട്ടത്തിലെ എല്ലാ ആധുനിക സാങ്കേതികതയും ഭീകരർ ഉപയോഗിക്കുന്നു. സൈബർക്രൈമുകളുടെ കണക്കുകളും അതാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമീപകാലത്ത് യുഎൻ രക്ഷാസമിതി, അന്താരാഷ്ട്ര സാമ്പത്തിക നിയന്ത്രണ ഏജൻസി, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം, വിവിധ രാജ്യങ്ങളിലെ കൂട്ടായ്മയായ എഗ്മോണ്ട് എന്നിവരുടെ വിവിധ തരത്തിലെ ജാഗ്രതയോടെയുള്ള നീക്കം ഫലം കാണുന്നുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.
Comments