ന്യൂഡൽഹി: ഡൽഹിയിലെ കനത്ത ട്രാഫിക്കും പൊതുഗതാഗതങ്ങളിലെ അനിയന്ത്രിതമായ തിരിക്കും ഉടൻ നിയന്ത്രിക്കാൻ നടപടി വേണെന്ന് കോടതി. മെട്രോപൊളീറ്റൻ മജിസ്‌ട്രേറ്റ് കരൺ ചൗദ്ധരിയാണ് ട്രാഫിക് കുരുക്കിന്റേയും ബസ്സുകളിലെ കുത്തിനിറച്ചുള്ള യാത്രാ ദുരിത വിഷയത്തിലും ആശങ്ക രേഖപ്പെടുത്തിയത്.
പ്രശ്‌നത്തിൽ കേജ്രിവാളിനെതിരെ രൂക്ഷവിമർശനമാണ് കോടതി നടത്തിയത്. യാത്രാ ദുരന്തമെന്ന വാക്കാണ് കോടതി ഉപയോഗിച്ചത്. കുത്തിനിറച്ച് ജനങ്ങളുമായി പോകുന്ന ബസ്സുകളും ട്രെയിനുമെല്ലാം ഏറ്റവും വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നതെന്നും കോടതി വിമർശിച്ചു. തികഞ്ഞ ആരോഗ്യവാനായ ഒരു വ്യക്തിക്ക് ബസ്സിൽ യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ്. പിന്നെ വൃദ്ധരും സ്ത്രീകളും കുട്ടികളും എങ്ങിനെ ധൈര്യമായി യാത്രചെയ്യുമെന്നും കോടതി ചോദിച്ചു. ഗർഭിണിയായ ഒരു സ്ത്രീ പൊതുഗതാഗതം ആശ്രയിക്കേണ്ട അവസ്ഥ എത്ര ഭയാനകമായിരിക്കുമെന്നും തികഞ്ഞ ആശങ്കയോടെ കോടതി പങ്കുവെച്ചു. യാത്രക്കാരുടെ സുരക്ഷയ്‌ക്ക് ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു.
പ്രധാനമന്ത്രിയ്‌ക്കും നിർദ്ദേശത്തിന്റെ കോപ്പി അയയ്‌ക്കാനും കോടതി പ്രത്യേക നിർദ്ദേശം നൽകി. പ്രധാനമന്ത്രി രാജ്യതലസ്ഥാനത്തെ ഗതാഗത പ്രശ്‌നത്തിൽ ഇടപെടണമെന്ന പരാമർശവും കോടതി നടത്തി. പ്രശ്‌നപരിഹാരത്തിന് കേന്ദ്രസർക്കാർ ഇടപെടണമെന്നാണ് കോടതി നിർദ്ദേശം. ട്രാഫിക് കുരുക്ക് അഴിക്കാൻ എടുത്തിരിക്കുന്ന നടപടികളെക്കുറിച്ച് കോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്.
കേന്ദ്രഗതാഗത മന്ത്രാലയം, ഡൽഹി സംസ്ഥാന ഗാതാഗതവകുപ്പ്, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ എന്നിവരോടാണ് സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ മേഖലയിലും ഒരു ദിവസം പുറത്തിറങ്ങുന്ന വാഹനങ്ങളുടെ കണക്ക്, യാത്രക്കാരുടെ ശരാശരി എണ്ണം, സമയം, ഗതാഗതത്തിന് യാത്രക്കാർ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനം, സ്വകാര്യവാഹനങ്ങളെ നിയന്ത്രിക്കാൻ എടുത്ത നടപടികൾ, ട്രാഫിക് നിയന്ത്രണ രീതികൾ എന്നിവ സമർപ്പിക്കണം. ഒരു മാസം സമയമാണ് കോടതി അനുവദി ച്ചിരിക്കുന്നത്.
Comments